"മോഡിജീ...സമരങ്ങളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്; സമര ജീവികളായതില്‍ അഭിമാനിക്കുന്നു": മോഡിക്ക് ചുട്ട മറുപടിയുമായി കര്‍ഷക നേതാക്കള്‍


ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് കുറിയ്ക്കു കൊള്ളുന്ന മറുപടിയുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍. സമരങ്ങളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. സമര ജീവികളായതില്‍ അഭിമാനിക്കുന്നു. ബിജെപിയും മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്ക് എതിരെ സമരം ചെയ്തിട്ടില്ലെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞു.

രാജ്യത്ത് ഒരു പുതിയ വിഭാഗം സമര ജീവികള്‍ ഉദയം കൊണ്ടിട്ടുണ്ടെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അഭിഭാഷകരുടെയോ വിദ്യാര്‍ഥികളുടെയോ തൊഴിലാളികളുടെയോ ആകട്ടെ, എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാകും. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാന്‍ ആകില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നുമായിരുന്നു മോഡിയുടെ പാര്‍ലമെന്റിലെ പ്രസംഗം.

ഇത്തരം പ്രസംഗത്തിലൂടെ പ്രധാനമന്ത്രി സമരം ചെയ്യുന്ന കര്‍ഷകരെ അപമാനിച്ചെന്നും തങ്ങള്‍ സമര ജീവികള്‍ ആയതില്‍ അഭിമാനിക്കുന്നെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. പട്ടിണിക്ക് മുകളിലുള്ള ബിസിനസ് രാജ്യത്ത് അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് വ്യക്തമാക്കി.

ജനങ്ങളുടെ പട്ടിണിയെക്കാള്‍ ബിസിനസ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കും. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് തങ്ങള്‍ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. നിലവില്‍ താങ്ങുവില നിയമമില്ലാത്തതിനാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസനാപ്പിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. അടുത്ത ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാന്‍ നേതാക്കള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ശിവകുമാര്‍ കക്ക പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.