മാംസ രൂപമായി തിരുവോസ്തി: മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ ദിവ്യകാരുണ്യ അത്ഭുതത്തെപ്പറ്റി പഠനത്തിനൊരുങ്ങി സഭ

മാംസ രൂപമായി തിരുവോസ്തി: മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ  ദിവ്യകാരുണ്യ അത്ഭുതത്തെപ്പറ്റി പഠനത്തിനൊരുങ്ങി സഭ

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെപ്പറ്റി കൂടുതല്‍ പഠനത്തിന് ക്രൈസ്തവ സഭ. മാടവന പള്ളിയില്‍ ഒരു പതിനാല് വയസുകാരി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി മാംസ രൂപമായെന്നാണ് പുറത്തു വരുന്ന വിവരം.

പ്രമുഖ ബൈബിള്‍ പണ്ഡിതനായ ഫാ. ഡോ. ജോഷി മയ്യാറ്റിലാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ആഗ്‌ന എന്ന പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി മാംസ രൂപമായി മാറിയതെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഫാ.ജോഷി പറയുന്നു. തുടരേ മൂന്ന് ഞായറാഴ്ചകളില്‍ അത്ഭുതം സംഭവിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രകടമായ അത്ഭുതം നടന്ന ദിവ്യകാരുണ്യം രൂപതാ കേന്ദ്രത്തിലേക്ക് മാറ്റി.


ഇന്നലെയും അത്ഭുതം നടന്നു. ദിവ്യബലിക്ക് ശേഷം വികാരിയച്ചന്‍ സക്രാരിയില്‍ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററല്‍ സമിതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. തുടര്‍ന്ന് ദേവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടത്തി. സംഭവമറിഞ്ഞ് ദേവാലയത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. വൈകുന്നേരം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദേവാലയത്തില്‍ എത്തുന്നത് വരെ വിശ്വാസി സമൂഹം ദിവ്യകാരുണ്യ ആരാധന തുടര്‍ന്നു.

ആര്‍ച്ച് ബിഷപ്പും ദിവ്യകാരുണ്യ ആരാധനയില്‍ പങ്കുകൊണ്ടു. പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയില്‍ വളരാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് പ്രകടമായ അത്ഭുത അടയാളം ദൃശ്യമാക്കിയ ദിവ്യകാരുണ്യം മെത്രാസന മന്ദിരത്തിലേക്ക് കൊണ്ടുപോയത്.

ഇത് ദിവ്യകാരുണ്യ അത്ഭുതമായി തിരുസഭ അംഗീകരിച്ചിട്ടില്ലെന്ന് ഫാ. ജോഷി മയ്യാറ്റില്‍േ പാസ്റ്റില്‍ പങ്ക് വെയ്ക്കുന്നുണ്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആര്‍ച്ച് ബിഷപ്പ് നിയോഗിക്കും.

ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും. വിശദമായ പഠനങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചാല്‍ മാത്രമേ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയൊള്ളൂ.


ഫാ. ജോഷി മയ്യാറ്റില്‍ ഫെയ്‌സ് ബുക്കില്‍ പങ്ക് വെച്ച വിശദമായ കുറിപ്പ്:

രണ്ടാഴ്ച മുമ്പ് എന്റെ പ്രിയ ശിഷ്യന്‍ ഡീക്കന്‍ ജൂഡ് IVD എന്നോടു ചോദിച്ചു: 'അച്ചന്‍ ദിവ്യകാരുണ്യ അത്ഭുതം കണ്ടിട്ടുണ്ടോ?' 'അനുദിനം' എന്നായിരുന്നു എന്റെ മറുപടി. 'അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?'

എന്റെ മറുപടി പെട്ടെന്നായിരുന്നു: 'ഇല്ല; ഒരിക്കലും കാണാന്‍ ആഗ്രഹിക്കുന്നുമില്ല'. 'എങ്കില്‍, ഇന്നലെ ഞാന്‍ കണ്ടു, അച്ചാ. മാടവന പള്ളിയില്‍ ഒരു പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി മാംസ രൂപം പൂണ്ടു!' എല്ലാ ഞായറാഴ്ചയും മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്നയാളാണ് ഡീക്കന്‍ ജൂഡ്.

വികാരി ബഹു. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പിലച്ചന്‍ എന്റെ പ്രിയ സുഹൃത്താണ്. പക്ഷേ, ഞാന്‍ അദേഹത്തെ വിളിച്ചില്ല. വലിയ സംഭവമാക്കേണ്ട എന്ന് ബോധപൂര്‍വം കരുതി വിളിക്കാതിരുന്നതാണ്. അദേഹം അര്‍പ്പിച്ച ദിവ്യബലിയിലാണ് അതുണ്ടായത്.

അസ്വാഭാവികമായ ആ സംഭവം കണ്ട് അദേഹം ആകെ തളര്‍ന്നു പോയി എന്നാണ് ഡീക്കന്‍ ജൂഡ് എന്നോടു പറഞ്ഞത്. എങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത് അദേഹം അത് പാറ്റനിലേക്ക് എടുത്തു വച്ചു. പിന്നീട് വരാപ്പുഴ മെത്രാസന മന്ദിരത്തില്‍ വിവരമറിയിച്ചു. പിതാവ് ആളയച്ച് ദിവ്യകാരുണ്യം അരമനയിലേക്കു കൊണ്ടു പോയി.

തുടര്‍ന്നുള്ള ദിനങ്ങള്‍ വികാരിയച്ചന്‍ വൈദികരുടെ വാര്‍ഷിക ധ്യാനത്തില്‍ സംബന്ധിച്ചു. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി മധ്യേ വീണ്ടും അതു തന്നെ സംഭവിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആഗ്‌ന എന്ന അതേ പെണ്‍കുട്ടി ദിവ്യകാരുണ്യ ഈശോയെ നാവില്‍ സ്വീകരിച്ചപ്പോള്‍ മാംസ രൂപം കാണപ്പെട്ടു. സെബാസ്റ്റ്യനച്ചന്‍ അതും സൂക്ഷിച്ചു വച്ചു. പിറ്റേന്ന് അരമനയില്‍ നിന്ന് വൈസ് ചാന്‍സലറച്ചന്‍ വന്ന് ദിവ്യകാരുണ്യം കൊണ്ടു പോയി.


ഇന്നും അതേ സംഭവമുണ്ടായി. നിങ്ങള്‍ ഈ ചിത്രത്തില്‍ കാണുന്നത് മൂന്നാമതും അസ്വാഭാവിക രൂപമാറ്റം സംഭവിച്ച ദിവ്യകാരുണ്യമാണ്. ദിവ്യബലിക്കു ശേഷം വികാരിയച്ചന്‍ സക്രാരിയില്‍ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററല്‍ സമതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. അവര്‍ ദിവ്യകാരുണ്യ ആരാധന നടത്തി.

ശേഷം തിരുബലിയില്‍ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആളുകള്‍ നിരയായി വന്ന് ആരാധിച്ചു. കേട്ടറിഞ്ഞ് ജനം ഒഴുകിയെത്താന്‍ തുടങ്ങി. വൈകീട്ട് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് വരുന്നതുവരെ ജനം ദിവ്യകാരുണ്യ ആരാധന നടത്തി. ആര്‍ച്ച് ബിഷപ്പും ആരാധനയില്‍ പങ്കുകൊണ്ടു. അദേഹം ജനത്തോട് പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയില്‍ വളരാന്‍ ആഹ്വാനം ചെയ്തു കൊണ്ട് അസാധാരണമായ ദിവ്യകാരുണ്യം മെത്രാസന മന്ദിരത്തിലേക്ക് കൊണ്ടുപോയി.

ഇനിയെന്ത്?

സഭയില്‍ സമാനമായ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ പലത് നടന്നിട്ടുണ്ട്. അതിനാല്‍, കൃത്യമായ നടപടിക്രമങ്ങള്‍ ഇക്കാര്യത്തിലുണ്ട്. വത്തിക്കാന്റെ അറിവോടെ, ഇതെക്കുറിച്ച് പഠിക്കാന്‍ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആര്‍ച്ച് ബിഷപ്പ് നിയോഗിക്കും.

ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും. അതില്‍ കുട്ടിയുടെ രക്തത്തിന്റെ സാന്നിധ്യം കാണപ്പെട്ടാല്‍ അത് അത്ഭുതം എന്നു പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയില്ല. അതിനാല്‍, സഭ കൃത്യമായി ഒരു പ്രഖ്യാപനം നടത്തുന്നതു വരെ ഇത് അത്ഭുതം എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല.

വികാരിയച്ചന്‍ പറഞ്ഞത്:

ഇന്ന് ഞാന്‍ സെബാസ്റ്റ്യനച്ചനെ വിളിച്ച് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. വളരെ മിതത്വത്തോടും മനസാന്നിധ്യത്തോടും കൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന് അഭിനന്ദിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അദേഹം ഒടുവില്‍ പറഞ്ഞത് ഇതാണ്: 'അയോഗ്യരായ നമുക്ക്, ഈശോ ഇതൊക്കെ അനുവദിക്കുന്നല്ലോ!'

- ഫാ. ജോഷി മയ്യാറ്റില്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.