'ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പു നല്‍കേണ്ടത് മുഖ്യമന്ത്രി': കെ.സുധാകരന്‍

'ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പു നല്‍കേണ്ടത് മുഖ്യമന്ത്രി':  കെ.സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പ് നല്‍കേണ്ടത് മുഖ്യമന്ത്രിയാണെന്നും ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സുധാകരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പ്രളയ സമയത്ത് ലോകം മുഴുവനുള്ള മലയാളികള്‍ ഉദാരമായി നാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളില്‍ കൃത്യമായ മറുപടി കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങള്‍ മാത്രം പരത്തി ജീവിക്കുന്ന ആ കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന ഫണ്ടില്‍ ഇനിയും കയ്യിട്ട് വാരില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കേണ്ടത് മുഖ്യമന്ത്രി വിജയന്‍ തന്നെയാണന്നും സുധാകരന്‍ പറയുന്നു.

'ഭരണ കൂടത്തിനെയും ഭരണ കൂടത്തിന്റെ ചെയ്തികളെയും കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ജനങ്ങളെപ്പോലെ ഞങ്ങള്‍ക്കുമുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങള്‍ ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാന്‍ മാധ്യമങ്ങള്‍ ഈ അവസരത്തില്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനി മുതല്‍ അത് വേണ്ട എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ദുരിത ബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ്. ഈ സമയത്തും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സിപിഎമ്മും വിജയനും ചിന്തിച്ചത്.

ദുരന്ത മുഖത്ത് കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിസി കേരള മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ആവശ്യപ്പെടുകയാണെന്നും സുധാകരന്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.