പെട്രോള്‍ 90 കടന്നു; വിലവര്‍ദ്ധനയ്ക്ക് പിന്നിലെ കേന്ദ്രത്തിന്റെ നികുതിക്കൊള്ള ഞെട്ടിക്കുന്നത്: യുപിഎ സര്‍ക്കാരിന്റെ നികുതി 50%, ബിജെപി സര്‍ക്കാര്‍ വാങ്ങുന്നത് 200%

പെട്രോള്‍ 90 കടന്നു; വിലവര്‍ദ്ധനയ്ക്ക് പിന്നിലെ   കേന്ദ്രത്തിന്റെ നികുതിക്കൊള്ള ഞെട്ടിക്കുന്നത്:  യുപിഎ സര്‍ക്കാരിന്റെ നികുതി 50%,  ബിജെപി സര്‍ക്കാര്‍ വാങ്ങുന്നത് 200%

ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2014 ജൂണില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 105 ഡോളര്‍ ആയിരുന്നു. 2021 ഫെബ്രുവരില്‍ അത് വെറും 50 ഡോളറായി കുറഞ്ഞു. 52 ശതമാനമാണ് വില ഇടിഞ്ഞത്. 2014 ജൂണ്‍ മാസത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ത്യയിലെ വില 72 രൂപ ആയിരുന്നു. എന്നാല്‍ 2021 ഫെബ്രുവരില്‍ പെട്രോള്‍ വില 87 രൂപ. അന്താരാഷ്ട്ര വിപണിയിലെ വില പകുതിയോളം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില 21 ശതമാനം കൂടുകയാണ് ചെയ്തത്!

കൊച്ചി: ഇന്ധന വില സര്‍വകാല റെക്കോഡും കടന്ന് കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. 35 പൈസയാണ് പെട്രോള്‍ വില ഇന്ന് കൂടിയത്.

ഡീസലിന് 37 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വില വര്‍ധനയാണിത്.

ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്. ഇന്ധന വില കുത്തിച്ചുയരുന്നതനുസരിച്ച് അവശ്യസാധനങ്ങളുടെ വിലയും വര്‍ദ്ധിക്കുകയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് തൊണ്ണൂറ് രൂപ കവിഞ്ഞു. ഡീസലും വിലയും സര്‍വ്വകാല റെക്കോര്‍ഡിലെത്തി.

ക്രൂഡോയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റിലുള്ള വില വ്യതിയാനമനുസരിച്ചാണ് ഓരോ രാജ്യങ്ങളും പെട്രോള്‍, ഡീസല്‍ തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. എന്നാല്‍ നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയടുത്ത് വിലയാണ് ഇന്ത്യയില്‍ ഈടാക്കുന്നത്. നേപ്പാളില്‍ പെട്രോളിന് 53 രൂപയും ശ്രീലങ്കയില്‍ 51 രൂപയുമാണ് വില.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നികുതി കൊള്ളയാണ് രാജ്യത്ത് ഇന്ധന വില ഇത്രയും കൂടാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പെട്രോളിന്റേയും ഡീസലിന്റേയും അടിസ്ഥാന വിലയുടെ 200 ശതമാനമാണ് ബിജെപി സര്‍ക്കാര്‍ നികുതിയായി ഈടാക്കുന്നത്. ഇതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും വിഹിതമുണ്ട്.

2014 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വാറ്റും എക്സൈസ് ഡ്യൂട്ടിയും മറ്റ് ചാര്‍ജ്ജുകളും ഉള്‍പ്പെടെ പെട്രോളിന്റെ അടിസ്ഥാന വിലയുടെ അമ്പത് ശതമാനമായിരുന്നു നികുതി ഏര്‍പ്പെടുത്തിയിരുന്നത്. അതേ നികുതിയാണ് ഇപ്പോള്‍ നല്‍കേണ്ടിയിരുന്നതെങ്കില്‍ പെട്രോള്‍ വില ഇപ്പോള്‍ 45 രൂപ മാത്രമേ ആകുമായിരുന്നുള്ളൂ. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്രയും വില വര്‍ദ്ധന ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ ലിറ്ററിന് 38.40 രൂപ മാത്രമായിരിക്കും വില.

ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2014 ജൂണില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 105 ഡോളര്‍ ആയിരുന്നു. 2021 ഫെബ്രുവരില്‍ അത് വെറും 50 ഡോളറായി കുറഞ്ഞു. 52 ശതമാനമാണ് വില ഇടിഞ്ഞത്. 2014 ജൂണ്‍ മാസത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ത്യയിലെ വില 72 രൂപ ആയിരുന്നു. എന്നാല്‍ 2021 ഫെബ്രുവരില്‍ പെട്രോള്‍ വില 87 രൂപ. അന്താരാഷ്ട്ര വിപണിയിലെ വില പകുതിയോളം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില 21 ശതമാനം കൂടുകയാണ് ചെയ്തത്!

ബാരലിന് 105 രൂപ വിലയുണ്ടായിരുന്നപ്പോള്‍ പെട്രോളിന്റെ അടിസ്ഥാന വില 48 രൂപ ആയിരുന്നു. ഇതിന്റെ അമ്പത് ശതമാനമായ 24 രൂപയായിരുന്നു നികുതി. മൊത്തം വില 72 രൂപ. ക്രൂഡ് ഓയില്‍ ബാരലിന് 52 ഡോളര്‍ മാത്രം വിലയുള്ള ഇപ്പോള്‍ പെട്രോളിന്റെ അടിസ്ഥാന വില 30 രൂപയാണ്. ഇതിന്റെ 200 ശതമാനം നികുതി മാത്രം 60 രൂപ വരും. അങ്ങനെ മൊത്ത വില ലിറ്ററിന് 90 രൂപ. യുപിഎ സര്‍ക്കാരിന്റെ കാലത്തെ 50 ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കിയിരുന്നതെങ്കില്‍ പെട്രോള്‍ ലിറ്ററിന് 45 രൂപ നല്‍കേണ്ടിടത്താണ് ഇരട്ടി വിലയായ 90 രൂപ നല്‍കേണ്ടി വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.