സഭ മുന്നേറേണ്ടത് സാഹോദര്യത്തിലും കൂട്ടായ്മയിലും; ദുരന്ത മേഖലയിലെ പ്രവർത്തനങ്ങൾക്ക് സഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ

സഭ മുന്നേറേണ്ടത് സാഹോദര്യത്തിലും കൂട്ടായ്മയിലും; ദുരന്ത മേഖലയിലെ പ്രവർത്തനങ്ങൾക്ക് സഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ

സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു

കൊച്ചി: സാഹോദര്യത്തിലും കൂട്ടായ്മയിലുമാണ് സഭ മുന്നേറേണ്ടതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള സത്വര സഹായത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും സീറോ മലബാർ സഭ കൂടെയുണ്ടെന്ന് മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത ഈ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് സിനഡ് സമ്മേളനത്തിന്റെ ആരംഭത്തിൽ പിതാക്കന്മാർ മൗന പ്രാർത്ഥന നടത്തി. പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു.

പാലാ രൂപത ആതിഥേയത്വം വഹിക്കുന്ന സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മാർ റാഫേൽ തട്ടിൽ പിതാവ് സിനഡ് പിതാക്കന്മാരെ അറിയിച്ചു. ഓഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച് 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന അസംബ്ലി പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടത്തപ്പെടുന്നത്. അസംബ്ലിയുടെ ഫലപ്രദമായ നടത്തിപ്പിനായി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും മേജർ ആർച്ച് ബിഷപ്പ് അഭ്യർത്ഥിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് നയിച്ച ധ്യാന ചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. തുടർന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനോടൊപ്പം സിനഡ് പിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. മേല്പട്ട ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന മാർ ലോറൻസ് മുക്കുഴി പിതാവിന്റെ സേവനങ്ങളെ മേജർ ആർച്ച് ബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. ജൂബിലി നിറവിലായിരിക്കുന്ന ബെൽത്തങ്ങാടി രൂപതയ്ക്കും മേജർ ആർച്ച് ബിഷപ്പ് ആശംസകൾ അറിയിച്ചു.

സഭയുടെ മേജർ സെമിനാരികളുടെ റെക്ടർമാരുമായും വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരുമായും സിനഡ് പിതാക്കന്മാർ കൂടിക്കാഴ്ച്ച നടത്തും. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചർച്ചകൾ ആരംഭിച്ചു. ഓഗസ്റ്റ് 31 ശനിയാഴ്ച സിനഡ് സമ്മേളനം സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.