'എല്ലാം സിബിഐയോട് പറഞ്ഞു; വെളിപ്പെടുത്തല്‍ വൈകിയതില്‍ കുറ്റബോധം': ജെസ്ന തിരോധാനക്കേസില്‍ മുന്‍ ലോഡ്ജ് ജീവനക്കാരി

'എല്ലാം സിബിഐയോട് പറഞ്ഞു; വെളിപ്പെടുത്തല്‍ വൈകിയതില്‍ കുറ്റബോധം': ജെസ്ന തിരോധാനക്കേസില്‍ മുന്‍ ലോഡ്ജ് ജീവനക്കാരി

കോട്ടയം: പത്തനംതിട്ട മുക്കൂട്ടുതറയിലെ ജെസ്ന മരിയ ജെയിംസിന്റെ  തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പറയാനുള്ളത് എല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്ന് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി.

ലോഡ്ജ് ഉടമയുമായുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്താനുള്ള കാരണമെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ജെസ്‌നയെ ലോഡ്ജില്‍ കണ്ടതായി ഇവര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

മുണ്ടക്കയത്തുള്ള ലോഡ്ജില്‍ ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നു. ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറഞ്ഞിരുന്നു.

എന്നാല്‍ ജീവനക്കാരിയുടെ വാദം തള്ളി ലോഡ്ജ് ഉടമ രംഗത്ത് വന്നിരുന്നു. ആരോപണമുയര്‍ത്തിയ സ്ത്രീ ലോഡ്ജില്‍ ലൈംഗിക തൊഴില്‍ നടത്തിയിരുന്നു. ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു പറഞ്ഞു. 2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്‌നയെ കാണാതായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.