'ഒന്നിച്ചു ചിന്തിക്കാം ഒപ്പം നടക്കാം': മാര്‍ റാഫേല്‍ തട്ടില്‍

'ഒന്നിച്ചു ചിന്തിക്കാം ഒപ്പം നടക്കാം': മാര്‍ റാഫേല്‍ തട്ടില്‍

പാലായിൽ നടക്കുന്ന സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ആമുഖപ്രഭാഷണം നടത്തുന്നു. അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങൽ, സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, അസംബ്ലി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സമീപം.

*സീറോമലബാര്‍സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി ആരംഭിച്ചു *

പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്പ്.

2024 ഓഗസ്റ്റ് 22 ന് വ്യാഴാഴ്ച പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ സഭാ അസംബ്ലി ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ പ്രതിനിധികളായി എത്തിച്ചേര്‍ന്നവരുടെ റജിസ്ട്രേഷന്‍ ആരംഭിച്ചു. അഞ്ചിന് സായാഹ്ന പ്രാര്‍ത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങള്‍ ദൈവാലയത്തില്‍ ഒരുമിച്ചുകൂടി.

അസംബ്ലി ആന്തം ആലപിച്ച ശേഷം യോഗ ക്രമങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങല്‍ നല്‍കി.

മുന്‍ അസംബ്ലിയുടെ റിപ്പോര്‍ട്ട് സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. വൈകുന്നേരം ഏഴിന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തി. കൂട്ടായ്മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയില്‍ മുന്നേറാന്‍ ഈ സഭാ യോഗം സഹായിക്കട്ടെയെന്ന് തട്ടില്‍ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

കാലഘട്ടത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും പ്രത്യാശയോടെ നമുക്ക് മുന്നേറാം എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ ആമുഖസന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അസംബ്ലി അംഗങ്ങള്‍ക്കുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുകയും അംഗങ്ങള്‍ എല്ലാവരും ദൈവനാമത്തില്‍ പ്രതിജ്ഞാ വാചകം ഏറ്റുചൊല്ലുകയും ചെയ്തു. അത്താഴത്തിനും നിശാ പ്രാര്‍ത്ഥനകള്‍ക്കും ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായിഎത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിനിധികള്‍ പരസ്പരം പരിചയപ്പെട്ടു.


രാത്രി പത്തോടെ ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിച്ചു. പ്രാതിധ്യ സ്വഭാവത്തോടെ അല്‍മായരും സമര്‍പ്പിതരും വൈദികരും പങ്കെടുക്കുന്ന ഈ സഭാ യോഗത്തിലേക്ക് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡിനിടയില്‍ പിതാക്കന്മാര്‍ എത്തിച്ചേര്‍ന്നത്
അസംബ്ലിയുടെ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കുന്നതാണ്. സീറോമലബാര്‍ സഭയുടെ അടുത്ത അഞ്ച് വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കാനുള്ള പഠനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നാല് ദിനരാത്രങ്ങളാണിവ.

23 ശനിയാഴ്ച പ്രഭാത പ്രാര്‍ത്ഥനയ്ക്കും വി. കുര്‍ബാനയ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ് കാര്‍മ്മികത്വം വഹിക്കും. ഒമ്പതോടെ അസംബ്ലിയുടെ ഔദ്യോഗികമായ ഉദ്ഘാടന സമ്മേളനം നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ഇന്ത്യയുടെ അപ്പസ്‌തോലിക്ക് നുണ്‍സിയോ ആര്‍ച്ചുബിഷപ്പ് ലിയോപോള്‍ദോ ജിറേലി ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ജോര്‍ജ് കുരിയനും യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ആശംസകളര്‍പ്പിച്ച് സംസാരിക്കും.


പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതം ആശംസിക്കുകയും മുഖ്യ വികാരി ജനറല്‍ റവ. ഡോ. ജോസഫ് തടത്തില്‍ ചടങ്ങില്‍ കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തന രേഖയിലെ വിവിധ വിഷയങ്ങളിന്മേല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ തൃദീയന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കും.

മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് അസംബ്ലിയുടെ ആദരവ് സമര്‍പ്പിക്കും. കലാപരിപാടികളോടെ ആണ് ദിവസം അവസാനിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.