ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍:കെസിബിസി ജാഗ്രതാ ന്യൂസിലെ ലേഖനം ശ്രദ്ധേയമാകുന്നു

 ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍:കെസിബിസി ജാഗ്രതാ ന്യൂസിലെ ലേഖനം ശ്രദ്ധേയമാകുന്നു

കൊച്ചി: കേരളത്തിലെ മത ന്യൂനപക്ഷങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന അവഗണനയെപ്പറ്റി പഠിക്കാന്‍ ജസ്റ്റിസ് ജെ.ബി കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പശ്ചാത്തലത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്തമെന്ത് എന്ന് വ്യക്തമാക്കി കെസിബിസി ജാഗ്രതാ ന്യൂസില്‍ പ്രസിദ്ധീകരിച്ച 'ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍: ക്രൈസ്തവ സമൂഹം ഉണര്‍വോടെ ഒരുങ്ങണം' എന്ന ലേഖനം ശ്രദ്ധേയമാകുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ സാമുദായികമായി ക്രൈസ്തവ സമൂഹം വളരെ പിന്നോക്കമായി മാറിയെന്നും പ്രകടമായ ചില തിരിച്ചടികള്‍ നേരിട്ടു തുടങ്ങിയപ്പോഴാണ് തങ്ങള്‍ വളരെ പിന്നിലായിക്കഴിഞ്ഞു എന്ന വാസ്തവം പലരും തിരിച്ചറിഞ്ഞതെന്നും ലേഖനം വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് പോലും പതിവായി മറ്റുചിലര്‍ കൈക്കലാക്കുന്നുവെന്നും നിയമത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും പോലും അതിന് തക്കവിധത്തില്‍ മാറ്റിമറിച്ചിരിക്കുന്നു എന്നുമുള്ള തിരിച്ചറിവ് അനേകരില്‍ പ്രതിഷേധ ചിന്ത വളര്‍ത്തുകയുണ്ടായെന്നും ലേഖനത്തിലുണ്ട്.

ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവരുടെ ഭാവി പുരോഗതി ലക്ഷ്യം വച്ച് എന്തെല്ലാം ഘടകങ്ങള്‍ ഉള്‍പ്പെടുത്തണമെന്നുള്ളതുള്‍പ്പെടെയുള്ള ആശയങ്ങള്‍ കമ്മീഷന്റെ മുന്നില്‍ അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ക്കുണ്ടെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കെസിബിസി ജാഗ്രതാ ന്യൂസ് ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

2020 നവംബര്‍ മാസം സംസ്ഥാന മന്ത്രിസഭായോഗം ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനായി ജെ.ബി കോശി കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു നീക്കമാണ്. 2005ല്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭ മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാര്‍ കമ്മിറ്റിയെ നിയമിക്കുകയും കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ദോപദേശങ്ങള്‍ക്കായി പാലൊളി മുഹമ്മദ്കുട്ടി കമ്മീഷനെ കേരള സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു.

തുടര്‍ന്ന്, പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ റിപ്പോര്‍ട്ടിന് അനുസൃതമായാണ് മുസ്ലിം ക്ഷേമ പദ്ധതികള്‍ കേരളത്തില്‍ ആസൂത്രണം ചെയ്യപ്പെടുകയും നടപ്പാക്കപ്പെടുകയും ഉണ്ടായത്. ഇന്നും അത് തുടരുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകളായി കേരളത്തിലെ ക്രൈസ്തവ സമൂഹം കടുത്ത അവഗണനകളും തകര്‍ച്ചയും നേരിടുകയായിരുന്നു. സാമുദായികമായും, സാമൂഹികമായും വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും കാര്യക്ഷമമായി ഇടപെടാനും സര്‍ക്കാരുകള്‍ കാര്യമായി ഒന്നുംതന്നെ ചെയ്തിരുന്നില്ല.

പ്രത്യേകിച്ച് കഴിഞ്ഞ ചില വര്‍ഷങ്ങളായി ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍പോലും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉടലെടുക്കുകയും കൂടുതല്‍ രൂക്ഷമായ പിന്നാക്കാവസ്ഥയിലേയ്ക്ക് ക്രൈസ്തവര്‍ നിപതിക്കുകയും ചെയ്തു വന്നിരുന്നു. അനീതിപൂര്‍ണമായ വിവിധ സാഹചര്യങ്ങളെക്കുറിച്ച് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പലപ്പോഴായി സര്‍ക്കാര്‍ തലങ്ങളിലേക്ക് അപേക്ഷകളും നിവേദനങ്ങളും സമര്‍പ്പിക്കപ്പെടുകയുണ്ടായെങ്കിലും ഫലമുണ്ടായില്ല.

ഇത്തരം ആവശ്യങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഒടുവില്‍ കേരള സര്‍ക്കാര്‍ ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാനായി ജസ്റ്റിസ് ജെ. ബി. കോശി അദ്ധ്യക്ഷനും ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ്, ജേക്കബ് പുന്നൂസ് ഐപിഎസ് തുടങ്ങിയവര്‍ അംഗങ്ങളുമായി ഒരു കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷന്റെ കാലാവധി എത്ര മാസമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.

ക്രൈസ്തവ പിന്നാക്കാവസ്ഥ: സമഗ്രമായ പഠനം ആവശ്യം

ഒരുകാലത്ത് സാമൂഹികമായ എല്ലാ തലങ്ങളിലും മുന്‍പന്തിയില്‍ നിന്ന ഒരു സാഹചര്യം വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ക്കുണ്ടായിരുന്നു. ചില വിഭാഗങ്ങള്‍ അക്കാലത്തും പിന്നിലായിരുന്നെങ്കിലും സാമുദായികമായി ക്രൈസ്തവ സമൂഹത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മ സാമൂഹികമായി എല്ലാവര്‍ക്കും സഹായകമായിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക, കലാ സാഹിത്യ രംഗങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും ക്രൈസ്തവര്‍ക്ക് വ്യക്തമായ സ്ഥാനമുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ സാമുദായികമായി ക്രൈസ്തവ സമൂഹം വളരെ പിന്നോക്കമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.

പ്രകടമായ ചില തിരിച്ചടികള്‍ നേരിട്ടുതുടങ്ങിയപ്പോഴാണ് തങ്ങള്‍ വളരെ പിന്നിലായിക്കഴിഞ്ഞു എന്ന വാസ്തവം പലരും തിരിച്ചറിഞ്ഞതുതന്നെ. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് പോലും പതിവായി മറ്റുചിലര്‍ കൈക്കലാക്കുന്നുവെന്നും, നിയമത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും പോലും അതിന് തക്കവിധത്തില്‍ മാറ്റിമറിച്ചിരിക്കുന്നു എന്നുമുള്ള തിരിച്ചറിവ് അനേകരില്‍ പ്രതിഷേധ ചിന്ത വളര്‍ത്തുകയുണ്ടായി. ക്രൈസ്തവരില്‍ പൊതുവെ അതൃപ്തി വളര്‍ത്തിയ ഒന്നായിരുന്നു, 80:20 അനുപാതത്തിലുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം.

സച്ചാര്‍ കമ്മിറ്റിയുടെയും പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായും വിവിധ സര്‍ക്കാരുകളുടെ മുസ്ലിം പ്രീണന നയങ്ങള്‍കൊണ്ടും മുസ്ലീംങ്ങള്‍ക്ക് അധികമായ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ കടുത്ത പിന്നാക്കാവസ്ഥയിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളും സാമുദായികമായ അവസ്ഥകളും പരിഗണിക്കപ്പെടുന്നതേയുണ്ടായിരുന്നില്ല. ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലെയും പദ്ധതികള്‍ നടപ്പാക്കപ്പെടുന്നതിലെയും അനീതികള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ക്രൈസ്തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്ന ഒരു പഠനറിപ്പോര്‍ട്ട് ഉണ്ടാവേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഇത്തരമൊരാവശ്യം ഉന്നയിക്കപ്പെടാന്‍ കാരണമായുണ്ട്.

അങ്ങനെയാണ് പലരിലൂടെ പലപ്പോഴായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങളെ തുടര്‍ന്നുള്ള ഒരു നടപടിയായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. ഇതിലൂടെ, ഇന്ന് ക്രൈസ്തവ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രതിസന്ധികള്‍ വ്യക്തതയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കപ്പെടാന്‍ ഒരു അവസരം ഒരുങ്ങിയിരിക്കുകയാണ്. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പിന്നാക്കാവസ്ഥകള്‍ വിവിധ തലങ്ങളിലുള്ള പഠനങ്ങളും വിശകലനങ്ങളും ആവശ്യമുള്ളവയാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയാണ് പൊതുവെ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന ആശയം.

എന്നാല്‍, അതിലുപരിയായ പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹികമായ മറ്റുചില പിന്നാക്കാവസ്ഥകളുമുണ്ട്. അതിനാല്‍ സാമുദായികമായ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ടുള്ള സമഗ്രവും വിശാലവുമായ പഠനമാണ് ഇവിടെ ആവശ്യം. ഈ സാഹചര്യത്തില്‍, ന്യൂനപക്ഷമെന്ന നിലയില്‍ നമ്മുടെ ഭാവി പുരോഗതി ലക്ഷ്യംവച്ച് എന്തെല്ലാം ഘടകങ്ങള്‍ ഉള്‍പ്പെടുത്തണമെന്നുള്ളതുള്‍പ്പെടെയുള്ള ആശയങ്ങള്‍ അവരുടെ മുന്നില്‍ അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ക്കുണ്ട്. വിവിധ ക്രൈസ്തവസഭകള്‍ക്കിടയില്‍ ഒരു ഏകോപനം ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുമുണ്ട്.

ക്രൈസ്തവരുടെ സാമൂഹികമായ സാഹചര്യങ്ങളെക്കുറിച്ച് നിരവധി ആശയക്കുഴപ്പങ്ങള്‍ ഈ പൊതുസമൂഹത്തിലുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആതുരാലയങ്ങളുടെയും മറ്റ് വിവിധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത കയ്യാളുന്ന, അത്തരം സ്ഥാപനങ്ങളില്‍ ജോലിക്കാരായി നിരവധി അംഗങ്ങളുള്ള ഒരു സമുദായം പിന്നാക്കാവസ്ഥയിലാണ് എന്നുള്ള വസ്തുത അംഗീകരിക്കുവാന്‍ വാസ്തവങ്ങള്‍ തിരിച്ചറിയുന്നെങ്കില്‍ പോലും പലരും തയ്യാറായെന്നു വരില്ല. ഭൂസ്വത്തിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള ചില കണക്കുകള്‍ പ്രകാരം കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ ചില ക്രൈസ്തവ വിഭാഗങ്ങളുമുണ്ട്. ഇത്തരം ചില ആശയപ്രചരണങ്ങള്‍ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ എന്ന യാഥാര്‍ത്ഥ്യത്തിന് പുകമറ സൃഷ്ടിക്കുന്നു.

വെളിപ്പെടുത്തപ്പെടേണ്ട വാസ്തവങ്ങള്‍:

1. സ്ഥാപനങ്ങള്‍. കത്തോലിക്കാ ക്രൈസ്തവ വിദ്യാഭ്യാസ/ മറ്റ് സ്ഥാപനങ്ങളില്‍ ജോലി നേടിയിട്ടുള്ള സ്വസമുദായ അംഗങ്ങളുടെ എണ്ണം ശതമാന കണക്കിലും ആനുപാതികമായും വളരെ കുറവാണ് എന്നുള്ളതാണ് വാസ്തവം. സമുദായാംഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യമല്ല കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് പൊതുവായുള്ളത്. എക്കാലത്തും മതേതര സ്വഭാവം നിലനിര്‍ത്താനും പൊതുസമൂഹത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യാനുമാണ് അത്തരം സ്ഥാപനങ്ങള്‍ നിലകൊണ്ടിട്ടുള്ളത്.

കത്തോലിക്കാ സഭയുടെയും മറ്റ് ക്രൈസ്തവ സമൂഹങ്ങളുടെയും മാനേജ്മെന്റില്‍ നടത്തപ്പെടുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും സ്ഥിരജോലി നേടിയിരിക്കുന്ന ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ചുകൊണ്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുവാനുള്ള ഉത്തരവാദിത്തം ഈ അവസരത്തില്‍ കത്തോലിക്കാ സഭയ്ക്കുണ്ട്. ഒപ്പം ഓരോ കാലഘട്ടത്തിലും എത്ര ശതമാനം പേര്‍ സ്വസമുദായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ജോലി തേടിയിട്ടുണ്ട് എന്നുള്ള വിവരവും യഥാര്‍ത്ഥ കണക്കുകളിലൂടെ വെളിപ്പെടുത്തപ്പെടണം.

2. ഭൂസ്വത്ത്. ചില ക്രൈസ്തവ സമൂഹങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ പ്രത്യേകിച്ച് കത്തോലിക്കര്‍ കൂടുതല്‍ ഭൂസ്വത്തിന്റെ ഉടമസ്ഥത കയ്യാളുന്നു എന്നുളളത് വാസ്തവമാണ്. കാരണം, മലയോര മേഖലകളിലേക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കുടിയേറിയവരും പരമ്പരാഗതമായി കൃഷിയെ ഉപജീവനമാര്‍ഗ്ഗമാക്കിയവരും ഏറിയ പങ്കും അവരാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഭൂമിയോ വന്‍കിട കൃഷിത്തോട്ടങ്ങളോ അല്ല, സാധാരണ കൃഷിഭൂമിയാണ് ഇത്തരം ക്രൈസ്തവ കുടുംബങ്ങള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്.

അത്തരം കൃഷി ഭൂമികളില്‍ ഏറിയപങ്കും ഇപ്പോള്‍ വിപണി മൂല്യം വളരെ കുറവുള്ളതോ, കൃഷി പരാജയം മൂലം വരുമാന ലഭ്യത വളരെ പരിമിതമായിട്ടുള്ളതോ, പല കാരണങ്ങളാലും കൃഷി അപ്രായോഗികമായി മാറിക്കഴിഞ്ഞിട്ടുള്ളതോ ആണ്. നഗര പ്രദേശങ്ങളിലെ ഭൂമിയുടെ മൂല്യവും ഗ്രാമപ്രദേശങ്ങളിലെ ഭൂമിവിലയും താരതമ്യം ചെയ്യാന്‍ കഴിയാത്തതായതിനാല്‍ ഭൂമിയുടെ വിപണി മൂല്യവും, അതില്‍നിന്നുള്ള വരുമാനവും പരിഗണിച്ചുകൊണ്ടുള്ള സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കപ്പെടേണ്ടതുണ്ട്.

3. ഉപജീവന മാര്‍ഗ്ഗം. കൃഷി, കാര്‍ഷികാനുബന്ധ മേഖലകളിലുള്ള മറ്റ് തൊഴിലുകള്‍, മല്‍സ്യബന്ധനം തുടങ്ങിയവ സ്വീകരിച്ചിരിക്കുന്ന കുടുംബങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള വിശദമായ പഠനം വളരെ പ്രധാനപ്പെട്ടതാണ്. കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനം, കാര്‍ഷിക രംഗത്തെ ആധുനികവല്‍ക്കരണം, കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്ഥിതി വിവരക്കണക്കുകള്‍, കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍, അപചയങ്ങള്‍, കൃഷി ഉപേക്ഷിച്ചവരുടെ വിവരങ്ങള്‍, പുതിയ തലമുറയില്‍ കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുന്നവരുടെ ശതമാനത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ശേഖരിക്കപ്പെടേണ്ടതുണ്ട്.

കേരളത്തിന് വെളിയില്‍ പാട്ടത്തിന് സ്ഥലമെടുത്തും കരാര്‍ വ്യവസ്ഥയിലും കൃഷിചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. അത്തരം കര്‍ഷകരെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകണം. കൃഷി ലാഭകരമായി നടത്താന്‍ കഴിയുന്നവരുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാര്‍ഷിക മേഖലയില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രേരിപ്പിക്കും വിധമുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് യുക്തമായിരിക്കും. മല്‍സ്യബന്ധന മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പിന്നാക്കാവസ്ഥയും അതിജീവന മാര്‍ഗ്ഗങ്ങളും വിശദമായി പഠിക്കുകയും കഴിഞ്ഞ തലമുറകള്‍ക്കിടയിലും ഇപ്പോഴും തുടരുന്ന പ്രതിസന്ധികള്‍ തുടങ്ങിയവ കണക്കുകളുടെ വെളിച്ചത്തില്‍ വ്യക്തമാക്കപ്പെടുകയും വേണം.

മല്‍സ്യ ബന്ധനം, അനുബന്ധ തൊഴില്‍ മേഖലകള്‍ തുടങ്ങിയവ ഉപജീവന മാര്‍ഗ്ഗമാക്കിയവര്‍, അവരുടെ സാമ്പത്തിക പ്രശ്നങ്ങള്‍, കടബാധ്യതകള്‍, ജീവിത നിലവാരം, മക്കളെക്കുറിച്ചുള്ള വിവരങ്ങള്‍, അവരില്‍ ഭവന രഹിതരായുള്ളവര്‍, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിക്കപ്പെടേണ്ടതുണ്ട്. നിര്‍മ്മാണ മേഖല, കൂലിപ്പണി, പെയിന്റിംഗ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങിയ അസംഘടിത തൊഴില്‍ മേഖലകള്‍ ഏതൊക്കെയെന്ന് കണ്ടെത്തി ആ മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ക്രൈസ്തവരുടെ വിശദാംശങ്ങളും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും കണ്ടെത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും വേണം.

കഴിഞ്ഞ ചില വര്‍ഷങ്ങളായി പ്രകൃതി ക്ഷോഭങ്ങള്‍ക്കൊണ്ട് കൃഷിനാശം വന്നുപോയവരില്‍ ഭൂരിപക്ഷവും ക്രൈസ്തവ കുടുംബങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവ കൊണ്ട് വലിയ നഷ്ടം നേരിടുകയും പിന്നാക്കാവസ്ഥയിലേക്ക് നിപതിക്കുകയും ഭവനം പോലും സുരക്ഷിതമല്ലാതായി മാറുകയും ചെയ്തിരിക്കുന്നവരുണ്ട്. ഇത്തരത്തില്‍ നാടുവിടാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നവര്‍, കൃഷി ഉപേക്ഷിച്ചു മറ്റ് ജീവിതോപാധികള്‍ തേടിയവര്‍, ദാരിദ്ര്യത്തില്‍ അകപ്പെട്ടവര്‍ തുടങ്ങിയവരെ പഠനത്തിലൂടെ കണ്ടെത്തുകയും, അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ച് വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും വേണം.

സുനാമി, ഓഖി തുടങ്ങിയ വലിയ ദുരന്തങ്ങള്‍ സമ്മാനിച്ച തകര്‍ച്ചകളില്‍ നിന്ന് ഇനിയും കരകയറാന്‍ കഴിയാത്തവര്‍, വിഴിഞ്ഞം, ചെല്ലാനം പോലുള്ള പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍, തുടങ്ങി സവിശേഷമായി സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ ലഭിക്കേണ്ട വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കപ്പെടണം. സര്‍ക്കാരിന്റെ സാമ്പത്തികവും കാര്‍ഷികവുമായ നിലപാട് മാറ്റങ്ങള്‍, വായ്പാ രീതികളില്‍ വന്ന മാറ്റങ്ങള്‍ (ചെറിയ പലിശയില്‍ കാര്‍ഷിക വായ്പ്പ നല്‍കിയിരുന്നത് നിര്‍ത്തലാക്കുകയുണ്ടായി), പരിസ്ഥിതി സംവേദക മേഖലകള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ തുടങ്ങിയവ ക്രൈസ്തവരായ കര്‍ഷകരെ ദോഷകരമായി ബാധിച്ചിരിക്കുന്നത് എങ്ങനെ എന്നുള്ളത് പഠനങ്ങളിലൂടെ വ്യക്തമാക്കപ്പെടണം.അത്തരത്തില്‍ ജീവിതവും വരുമാനമാര്‍ഗ്ഗവും പ്രതിസന്ധിയിലായി എല്ലാമുപേക്ഷിച്ചുള്ള നാടുവിടല്‍ ഭീഷണി നേരിടുന്നത് എത്രമാത്രം ക്രൈസ്തവ കുടുംബങ്ങളാണ് എന്നുള്ളത് സ്ഥിതിവിവരക്കണക്കുകളിലൂടെ വ്യക്തമാക്കപ്പെടണം.

4. ബിസിനസ് രംഗം. വിവിധ ബിസിനസ്, വ്യവസായ, നിര്‍മ്മാണ രംഗങ്ങളില്‍ കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്കിടയില്‍ ക്രൈസ്തവര്‍ക്ക് സംഭവിച്ചിട്ടുള്ളത് എന്താണെന്ന് മനസിലാക്കാന്‍ വ്യക്തമായ പഠനം ആവശ്യമാണ്. ഒട്ടേറെ കച്ചവട മേഖലകളില്‍നിന്ന് ക്രൈസ്തവര്‍ ഏറെക്കുറെ പൂര്‍ണ്ണമായും പിന്തള്ളപ്പെട്ട സാഹചര്യം ഇന്നുണ്ട്.

ഹോട്ടല്‍ മേഖലയും, ബേക്കറി, പച്ചക്കറി, മല്‍സ്യ മാംസാദികള്‍ തുടങ്ങിയ ചെറുകിട കച്ചവട മേഖലകളും ഉദാഹരണങ്ങളാണ്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ വിവിധ വ്യവസായ കച്ചവട മേഖലകളില്‍ ക്രൈസ്തവ സമൂഹം എത്രമാത്രം സജീവമായിരുന്നു എന്നുള്ളത് അവതരിപ്പിച്ചുകൊണ്ടുതന്നെ, ഇപ്പോള്‍ എത്രമാത്രം പിന്നാക്കം പോയിരിക്കുന്നു എന്ന് ശതമാന കണക്കുകളിലൂടെ വിശദമാക്കാന്‍ കഴിയണം.

കേരളത്തില്‍ ബിസിനസുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായവര്‍, നഷ്ടത്തില്‍ തുടരുന്നവര്‍, ബിസിനസുകള്‍ പുതുതായി ആരംഭിക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ തുടങ്ങിയവര്‍ക്കിടയില്‍ പഠനങ്ങള്‍ നടത്തി ഈ രംഗത്ത് സംഭവിക്കുന്നതെന്താണെന്ന് ഡാറ്റയുടെയും തെളിവുകളുടെയും വെളിച്ചത്തില്‍ കണ്ടെത്തണം.

5. കടബാധ്യത. വിവിധ കാരണങ്ങള്‍ക്കൊണ്ട് സാമ്പത്തികമായ പിന്നാക്കാവസ്ഥ നേരിടുകയും കടബാധ്യതയില്‍ അകപ്പെടുകയും ചെയ്തിരിക്കുന്ന ക്രൈസ്തവ കുടുംബങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ വിശദമായി ശേഖരിക്കപ്പെടേണ്ടതുണ്ട്. കാര്‍ഷിക ലോണ്‍, വാഹന, ഭവന വായ്പകള്‍, പഠനാവശ്യത്തിനുള്ള ലോണുകള്‍, വിദേശ ജോലിക്കായുള്ള ലോണുകള്‍ തുടങ്ങിയവയുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ക്രൈസ്തവ കുടുംബങ്ങളിലെ കടബാധ്യതയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും.

അടച്ചുവീട്ടാന്‍ കഴിയാതെ വലിയ ബാധ്യതയായി തുടരുന്ന പഴയ ലോണുകളെക്കുറിച്ചും അടച്ചുവീട്ടാന്‍ കഴിയാത്ത സാഹചര്യങ്ങളെക്കുറിച്ചും പഠനങ്ങള്‍ പ്രത്യേകമായി നടത്തേണ്ടതുണ്ട്. ബാങ്ക് ലോണുകള്‍ക്ക് പുറമെ, വലിയ പലിശ നല്‍കിയുള്ള സ്വകാര്യ വായ്പ്പകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമായി ശേഖരിക്കപ്പെടേണ്ടതുണ്ട്.

6. ഉദ്യോഗരംഗം. വിദ്യാഭ്യാസം, ജോലി തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. അഭ്യസ്തവിദ്യരില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ രൂക്ഷമായിരിക്കുന്നത് ക്രൈസ്തവ സമൂഹത്തിലാണ് എന്ന് സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് അടുത്തിടെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായിരുന്നു. പഠനത്തിനും കഴിവിനും ആനുപാതികമായ ജോലികള്‍ ലഭിക്കാത്തവര്‍, കഴിവുകള്‍ക്ക് യോജ്യമായ വിദ്യാഭ്യാസം നേടാന്‍ സാമ്പത്തികമായി കഴിയാത്തവര്‍ തുടങ്ങിയവരെ ശരിയായ കണക്കുകളുടെ വെളിച്ചത്തില്‍ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ചെറിയ ശമ്പളത്തില്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍, കേരളത്തിന് പുറത്ത് മറ്റുള്ള പട്ടണങ്ങളില്‍ ജോലിസംബന്ധമായ പ്രതിസന്ധികള്‍ നേരിടുന്നവര്‍, കേരളത്തില്‍ത്തന്നെ തൊഴില്‍രഹിതരായി കഴിയുന്നവര്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയും, തൊഴില്‍ മേഖലയില്‍ ഇന്ന് ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ വ്യക്തമായ ചിത്രം അവതരിപ്പിക്കുകയും വേണം.

ഉയര്‍ന്ന കോഴ്സുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നവരുടെയും, മികച്ച തസ്തികകളില്‍ നിയമിതരാകുന്നവരുടെയും എണ്ണം കുറയുന്നതും എന്‍ട്രന്‍സ് പരീക്ഷകളില്‍ പിന്നാക്കം പോകുന്നതും പ്രത്യേകം പഠനവിഷയമാക്കേണ്ടതുണ്ട്. സിവില്‍ സര്‍വീസ് പോലുള്ള ഉന്നത ഉദ്യോഗ മേഖലകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രത്യേകമായി ശേഖരിക്കേണ്ടതുണ്ട്.

7. പ്രത്യേക പിന്നാക്ക വിഭാഗങ്ങള്‍. കേരളത്തില്‍ ഏറ്റവും രൂക്ഷമായ പിന്നാക്കാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന ദളിത് ക്രൈസ്തവര്‍, നാടാര്‍, ആംഗ്ലോ ഇന്ത്യന്‍, മറ്റ് പിന്നാക്ക സമുദായക്കാര്‍ തുടങ്ങിയവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ സൂക്ഷമമായി പഠനവിധേയമാക്കേണ്ട ഒന്നാണ്. സാമ്പത്തികമായും സാമുദായികമായും വളരെ പിന്നിലായിരിക്കുന്ന അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഗുണം ചെയ്തു എന്നും ഇനിയുള്ള കാലത്ത് അത്തരക്കാര്‍ക്കുവേണ്ടി പ്രത്യേകമായി എന്താണ് സര്‍ക്കാരും സമൂഹവും ചെയ്യേണ്ടതെന്നും സ്ഥിതിവിവരക്കണക്കുകളുടെ വെളിച്ചത്തില്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കണം.

8. ആരോഗ്യം. ക്രൈസ്തവ സമൂഹത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന രോഗാവസ്ഥകള്‍, മനസികാരോഗ്യ സംബന്ധമായ അപര്യാപ്തതകള്‍, അഡിക്ഷനുകള്‍ തുടങ്ങിയവ പഠനവിഷയമാകേണ്ടതുണ്ട്. മക്കള്‍ ജോലിസംബന്ധമായി പുറംനാടുകളിലായതിനാല്‍ നാട്ടില്‍ ഒറ്റപ്പെടുന്ന മാതാപിതാക്കള്‍ വര്‍ദ്ധിച്ചുവരുന്നു. അതിന്റെ കണക്കുകള്‍ വ്യക്തമായി ലഭിക്കേണ്ടത് ആവശ്യമാണ്. സാമ്പത്തികമായ അരക്ഷിതത്വം, തൊഴിലില്ലായ്മ തുടങ്ങിയവ യുവ തലമുറയെ അനാരോഗ്യകരമായ പ്രവണതകളിലേയ്ക്കും ദുശീലങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്. ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു.

രോഗ ചികിത്സകളുമായി ബന്ധപ്പെട്ട് വര്‍ദ്ധിക്കുന്ന സാമ്പത്തിക, കട ബാധ്യതകള്‍ ഒട്ടേറെ കുടുംബങ്ങളെ പ്രതിസന്ധികളിലേയ്ക്ക് നയിക്കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ വിവാഹം വൈകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും മാനസിക, കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്. ഇത്തരം വ്യക്തിപരമായ വിഷയങ്ങള്‍ സൂക്ഷ്മമായി പഠന വിഷയമാക്കുകയും കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ തയ്യാറാക്കുകയും വേണം. ക്രൈസ്തവര്‍ക്കിടയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യ പ്രത്യേകമായി പഠനവിഷയമാക്കേണ്ടതുണ്ട്.

9. ഭവന രഹിതര്‍. ഭവനരഹിതരായ ക്രൈസ്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തതയോടെ ശേഖരിക്കപ്പെടേണ്ടതുണ്ട്. അപര്യാപ്തവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍, ചേരിപ്രദേശങ്ങള്‍ പോലെ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍, വീടുവയ്ക്കാന്‍ സ്ഥലം പോലുമില്ലാത്തവര്‍ തുടങ്ങിയ വിവിധ വശങ്ങള്‍ പഠനവിധേയമാക്കണം.

10. വിധവകള്‍. വിധവകളായവരെക്കുറിച്ച് പ്രത്യേകമായ പഠനം ആവശ്യമാണ്. അവരുടെ ജീവിത സാഹചര്യങ്ങള്‍, ഉപജീവന മാര്‍ഗ്ഗങ്ങള്‍, മക്കളുടെ വിവരങ്ങള്‍, സുരക്ഷിതത്വം തുടങ്ങിയവ ഉള്‍പ്പെടുന്ന സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെടണം.

11. കുടിയേറ്റം. വിദേശരാജ്യങ്ങളിലേക്ക് നടക്കുന്ന കുടിയേറ്റത്തിന്റെ പൂര്‍ണ്ണമായ ചിത്രം ലഭ്യമാകണം. കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ മുതലിങ്ങോട്ട് നടന്ന കുടിയേറ്റത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കപ്പെടുകയും തൊഴില്‍ പഠന വിവരങ്ങള്‍ ഉള്‍പ്പെടുന്ന രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും വേണം. തലമുറകള്‍ നാടുവിട്ടുപോകുന്നതിനാല്‍ സാമുദായികവും സാമൂഹികവുമായ സംഭവിക്കുന്ന കുറവുകള്‍ പ്രത്യേക പഠനവിഷയമാകേണ്ടതുണ്ട്.

സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസ തൊഴില്‍ സംബന്ധമായും എപ്രകാരമാണ് ക്രൈസ്തവര്‍ പിന്നാക്കം പോയിരിക്കുന്നത് എന്ന് മേല്‍പ്പറഞ്ഞ വിവിധ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ വിശകലന വിധേയമാക്കുകയും ആവശ്യമായ ക്ഷേമ പദ്ധതികള്‍ ആവശ്യപ്പെടുകയും വേണം. സാമ്പത്തികമായി പിന്നാക്കം പോകുന്ന കുടുംബങ്ങളുടെ എണ്ണം നമുക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന വാസ്തവത്തെ നാം അംഗീകരിക്കുകയും ശരിയായ പരിഹാരം കണ്ടെത്തി അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും വേണം.

പലപ്പോഴും ദുരഭിമാനം കൊണ്ടും മിഥ്യാബോധങ്ങള്‍ കൊണ്ടും വാസ്തവങ്ങളെ അംഗീകരിക്കാന്‍ നാം മടികാണിക്കുന്നു. ശരിയായ രീതിയില്‍ വിഷയങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതിലൂടെയേ ഈ വലിയ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. ഇക്കാലങ്ങളില്‍ നമുക്കിടയില്‍ സ്ഥിതിവിവരക്കണക്കുകള്‍ എന്നപേരില്‍ പ്രചരിക്കുന്നത് പലതും വ്യാജമാണ്. ഒട്ടേറെ തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത് അനേകരെ തെറ്റിദ്ധാരണകളില്‍ അകപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ത്തന്നെ, ശരിയായ വിവരങ്ങള്‍ കണ്ടെത്തി സമൂഹത്തിന് നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

പഠനം എങ്ങനെ?

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണ്ണതയോടെ കൈവരിക്കാന്‍ എപ്രകാരമാണ് ക്രൈസ്തവ സമൂഹത്തിന് പൊതുവെയും കത്തോലിക്കാസഭയ്ക്കും അവരോട് സഹകരിക്കാന്‍ കഴിയുക എന്നുള്ളത് വ്യക്തമായി മനസിലാക്കിക്കൊണ്ടുള്ള സമീപനമാണ് ആവശ്യം. കത്തോലിക്കാ സഭാനേതൃത്വത്തിനും കത്തോലിക്കാ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ വളരെക്കൂടുതല്‍ സാധ്യതകളുണ്ട്. പഠനങ്ങള്‍ നടത്താനും മുന്നിട്ടിറങ്ങാനും സജ്ജരായ വളരെയേറെപ്പേരെ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താനും ഏകോപിപ്പിക്കാനും കഴിയുക കത്തോലിക്കാ സഭാ സംവിധാനങ്ങള്‍ക്കാണ്.

ഇക്കാര്യത്തില്‍ മറ്റ് ക്രൈസ്തവ സമൂഹങ്ങളുമായി സഹകരിച്ച് പഠനങ്ങളും വിവരശേഖരണങ്ങളും നടത്തുവാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്തം കത്തോലിക്കാ സഭയ്ക്ക് ഏറ്റെടുക്കാവുന്നതാണ്. വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ പഠന റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും തുറവിയോടെ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഏറ്റവും ശാസ്ത്രീയമായും സൂക്ഷ്മമായും വിവര ശേഖരണവും പഠനങ്ങളും നടത്തുന്നതിന് സഹായിക്കാന്‍ കഴിയുന്ന വ്യത്യസ്ത ക്രൈസ്തവ സമൂഹങ്ങളുടെ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനങ്ങളെയും പരിചയസമ്പന്നരായ വ്യക്തികളെയും ഒരുമിച്ചുകൂട്ടി കഴിവതും സമഗ്രമായ പഠനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുവാനാണ് ശ്രമമുണ്ടാകേണ്ടത്.

ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സിറ്റിങ്ങുകളിലൂടെയാണ് സാധാരണയായി ഇത്തരം കമ്മീഷനുകള്‍ വിവരശേഖരണവും സംവാദങ്ങളും നടത്താറുള്ളത്. അത്തരം വേളകളില്‍ ശാസ്ത്രീയമായി സമാഹരിച്ച റിപ്പോര്‍ട്ടുകളുടെയും ഡാറ്റയുടെയും വെളിച്ചത്തില്‍ അവര്‍ക്ക് മുന്നില്‍ ക്രൈസ്തവ പിന്നാക്കാവസ്ഥ സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണം. ഇക്കാര്യത്തില്‍ വിവിധ സംഘടനകളുടെയും സന്യാസ സമൂഹങ്ങളുടെയും രൂപതകളുടെയും നേതൃത്വത്തിലുള്ള ടീമുകള്‍ സജ്ജരാകണം. ഇത്തരമൊരു ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടുവരുവാനും സഹകരിക്കുവാനും ക്രൈസ്തവ സമൂഹത്തെ ഉത്ബോധിപ്പിക്കുവാനുള്ള ഉത്തരവാദിത്തവും നേതൃത്വങ്ങള്‍ക്കുണ്ട്.

ഉപസംഹാരം

കേരള സമൂഹത്തില്‍ യഥാര്‍ത്ഥ ന്യൂനപക്ഷമെങ്കിലും സ്വയംപര്യാപ്തര്‍ എന്ന് കരുതപ്പെട്ടിരുന്ന ഒരു വലിയ സമൂഹത്തിന് കാലഗതികള്‍ക്കിടയില്‍ സംഭവിച്ച തളര്‍ച്ചകള്‍ തിരിച്ചറിയാനും കാലാനുസൃതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങളിലൂടെ കണ്ടെത്താനും ലഭിച്ച ഒരു സുവര്‍ണാവസരമാണ് ഇത്. ഇത്തരമൊരു നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത് ഏറെ പ്രതീക്ഷനല്‍കുന്നു.

സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ മുമ്പ് നടത്തിയിട്ടും ഫലം കാണാതെപോയ ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം കൂടുതല്‍ സമഗ്രമായി പൂര്‍ത്തീകരിക്കുവാനും ശരിയായ ഇടപെടലുകളിലേക്ക് സര്‍ക്കാരിനെ നയിക്കുവാനും ജസ്റ്റിസ് ജെബി കോശി കമ്മീഷന് കഴിയുമെന്ന് പ്രത്യാശിക്കാം. ക്രൈസ്തവ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ പഠനം വലിയ അധ്വാനവും കൂടുതല്‍ സമയവും ആവശ്യമായ ഒന്നാണ്.

ഇത്തരമൊരു പഠനംകൊണ്ട് മുന്നില്‍ കാണുന്ന ആദ്യ ലക്ഷ്യം ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന് മുന്നില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കുക എന്നത് ആണെങ്കിലും ഭാവിയിലേക്ക് നിര്‍ബ്ബന്ധമായും നമ്മുടെ പക്കലുണ്ടായിരിക്കേണ്ട രേഖകള്‍, വിവരങ്ങള്‍ തുടങ്ങിയവ സമാഹരിക്കാനുള്ള ദീര്‍ഘകാല പദ്ധതിയായി ഈ ഗവേഷണ പരിപാടിയെ പരിഗണിച്ച് കൂടിയ ഗൗരവം നല്‍കുന്നത് നന്നായിരിക്കും.

ഇപ്പോഴുള്ള പഠനം സമയ പരിമിതിയ്ക്ക് ആനുപാതികമായി ചില മേഖലകളിലെങ്കിലും സാമ്പിള്‍ സ്റ്റഡി രീതി അവലംബിച്ചാല്‍ പോലും വിശദമായ തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്ന നിലപാട് സ്വീകരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തയ്യാറാക്കിയത്: വിനോദ് നെല്ലയ്ക്കല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.