മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യത: മുന്നറിയിപ്പ് നല്‍കി ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍

മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യത: മുന്നറിയിപ്പ് നല്‍കി ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍

കല്‍പ്പറ്റ: ശക്തമായ മഴ പെയ്താല്‍ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയെന്ന് ഗവേഷകര്‍. ഉരുള്‍പൊട്ടലിന്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍പ്പുണ്ടെന്നും മണ്ണ് ഉറച്ചിട്ടില്ലെന്നും ഇത് ഇളകി വരാന്‍ സാധ്യതയുണ്ടെന്നും ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസര്‍ മൊഹാലിയുടെ പഠനത്തിലുള്ളത്.

പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ തെളിഞ്ഞു വന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഇവിടെ വന്ന് അടിയാം.

ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ് ഇത്തരം ഇടുക്കില്‍ ഉരുള്‍ അടിയുന്നത്. നിമിഷ നേരം കൊണ്ട് മര്‍ദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടും പോലെ സംഭവിക്കാം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട്, അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദര്‍ശിച്ച് പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയില്‍ അടിഞ്ഞുകൂടി വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്.

തുലാമഴ പടിവാതില്‍ക്കല്‍ നില്‍ക്കെ പെരുമഴ പെയ്താല്‍ ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസര്‍ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. മതിയായ മുന്‍കരുതല്‍ എടുക്കണമെന്നും ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.