'ചരിത്രത്തെ വളച്ചൊടിച്ചുള്ള സ്റ്റഡി ക്ലാസ് അല്ല, മറുപടിയാണ് വേണ്ടത്': മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി വി.ഡി സതീശന്‍

'ചരിത്രത്തെ വളച്ചൊടിച്ചുള്ള സ്റ്റഡി ക്ലാസ് അല്ല, മറുപടിയാണ് വേണ്ടത്':  മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് അല്ല, കൃത്യമായ മറുപടിയാണ് വേണ്ടത് എന്നും വി.ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായിട്ടല്ലേ എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്? എഡിജിപി എം.ആര്‍ അജിത് കുമാര്‍ കോവളത്ത് ആര്‍എസ്എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആരൊക്കെ പങ്കെടുത്തു?

ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപിയെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നു? ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും രാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എഡിജിപി കണ്ടത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ബിജെപിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ പൂരം കലക്കിയത്? പൂരം കലക്കി സഹായിച്ചതിന് പ്രത്യുപകാരമായി മാസപ്പടി കേസിലെ വീണക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മരവിപ്പിച്ചുവെന്നും സതീശന്‍ ആരോപിച്ചു.

എല്‍ഡിഎഫിലെ ഘടക കക്ഷികളും എഡിജിപിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്? പത്ത് ദിവസമായി ഒരു ഇടത് എംഎല്‍എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.

പ്രകാശ് ജാവദേക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്? അങ്ങനെയെങ്കില്‍ കേരളത്തിലെ ബിജെപി ചുമതലയുള്ള പ്രഭാരിയായ ജാവദേക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത്?

ആര്‍എസ്എസ് നേതാക്കളെ നിരന്തരം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് മുഖ്യമന്ത്രി പൊതുസമൂഹത്തിന് നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.