'ഡല്‍ഹിയുടെ വലിപ്പത്തില്‍ ലഡാക്കില്‍ ചൈന ഭൂമി കൈയ്യേറി; മോഡി ഒന്നും ചെയ്തില്ല': വാഷിങ്ടണില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

 'ഡല്‍ഹിയുടെ വലിപ്പത്തില്‍ ലഡാക്കില്‍ ചൈന ഭൂമി കൈയ്യേറി; മോഡി ഒന്നും ചെയ്തില്ല': വാഷിങ്ടണില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: ചൈനയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി.

ലഡാക്കില്‍ ഡല്‍ഹിയുടെ  വലിപ്പത്തില്‍ ചൈനീസ് സൈന്യം ഭൂമി കൈയ്യടക്കിയിട്ടുണ്ടന്നും ഈ സാഹചര്യം മോഡി നന്നായി കൈകാര്യം ചെയ്തില്ലെന്നും വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

'ലഡാക്കില്‍ ഡല്‍ഹിയുടെ വലുപ്പത്തില്‍ ചൈനീസ് സൈന്യം ഭൂമി കൈയ്യടക്കിയിട്ടുണ്ട്. ഇതൊരു ദുരന്തമായാണ് ഞാന്‍ കാണുന്നത്. മാധ്യമങ്ങള്‍ക്ക് ഇതേക്കുറിച്ച് എഴുതാന്‍ താല്‍പര്യമില്ല. അതിര്‍ത്തി രാജ്യം തങ്ങളുടെ 4,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈയ്യടക്കിയാല്‍ അമേരിക്ക എങ്ങനെ പ്രതികരിക്കും?

ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്തുവെന്ന് അവകാശപ്പെട്ട് ഒഴിഞ്ഞുമാറാന്‍ ഏതെങ്കിലും പ്രസിഡന്റുമാര്‍ തയാറാകുമോ? അതിനാല്‍, ചൈന വിഷയം നരേന്ദ്ര മോഡി നന്നായി കൈകാര്യം ചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല'- രാഹുല്‍ വ്യക്തമാക്കി.

2020 മെയ് മുതല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം തുടരുകയാണ്. അന്ന് കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതോടെയാണ് ഇരുവിഭാഗങ്ങളും കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചത്.

2020 ല്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനിക വിഭാഗങ്ങള്‍ ഗാല്‍വാനില്‍ ഏറ്റുമുട്ടിയിരുന്നു. 2020 മെയ് മാസത്തിന് ശേഷം ഏകദേശം 50,000 ഇന്ത്യന്‍ സൈനികരാണ് എല്‍എസിയിലും ഫോര്‍വേര്‍ഡ് പോസ്റ്റുകളിലുമായി നിലയുറപ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചു. ഇന്ത്യയില്‍ കോണ്‍ഗ്രസും സഖ്യ കക്ഷികളും ബിജെപിയും ആര്‍എസ്എസുമായി ആശയപരമായ ഒരു യുദ്ധമാണ് നടക്കുന്നത്. പൂര്‍ണമായും വ്യത്യസ്തമായ കാഴ്ചപാടുള്ള രണ്ട് വശങ്ങളാണിത്.

എല്ലാവര്‍ക്കും മുന്നോട്ട് പോകാന്‍ സാധിക്കുന്ന ഒരു ആശയത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ വിശ്വസിക്കുന്ന മതം, നിങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗം, നിങ്ങള്‍ സംസാരിക്കുന്ന ഭാഷ എന്നിവയുടെ പേരില്‍ ക്രൂശിക്കപ്പെടാത്ത ഒരു സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.