'നിവിന്‍ പോളിക്കെതിരായ ആരോപണത്തിന് പിന്നിലെ ലക്ഷ്യം മറ്റൊന്ന്'; വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര

'നിവിന്‍ പോളിക്കെതിരായ ആരോപണത്തിന് പിന്നിലെ ലക്ഷ്യം മറ്റൊന്ന്'; വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര

കൊച്ചി: നിവിന്‍ പോളിക്കെതിരെ ആരോപണം ഉന്നയിച്ച് മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടന്‍ നിവിന്‍ പോളി രംഗത്തെത്തിയിരുന്നു.

സിനിമയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ നിവിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
'പരാതികളെല്ലാം വ്യാജമാണെന്ന് വരുത്തി തീര്‍ക്കാനും ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകര്‍ക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് എന്റെ നിഗമനം. കാരണം പരാതിക്കാരിയ്ക്കെതിരെ കഞ്ചാവ് കേസുകള്‍ അടക്കമുണ്ട്. ഈ പരാതിക്കാരിയുടേത് മാത്രമല്ല, മറ്റ് ചിലരുടെയും ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. നിവിന്‍ ഇപ്പോള്‍ വലിയ പ്രൊജക്ടുകളുടെ ഭാഗമാണ്. ഇത് മുടക്കാനുള്ള ചില വ്യക്തികളുടെ ശ്രമമാണോ ഈ പരാതിയെന്ന് അറിയില്ല. സിനിമാ മേഖലകളില്‍ ഇത്തരം ശ്രമങ്ങള്‍ പതിവാണല്ലോ. അതെക്കുറിച്ചും അന്വേഷണം വേണം.'- ബൈജു കൊട്ടാരക്കര പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുള്‍പ്പെടെ നിരവധിപേര്‍ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പമാണ് നിവിന്‍ പോളിയുടെ പേരും ഉയര്‍ന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച് നിവിന്‍ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരുന്നു.

പിന്നാലെ പരാതിയിലെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം, നടി പാര്‍വതി കൃഷ്ണ, നടന്‍ ഭഗത് മാനുവല്‍ തുടങ്ങിയവര്‍ തെളിവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നിവിന്‍ ഇന്ന് എഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയത്. തനിക്കെതിരെയുള്ള പീഡന പരാതി ചതിയാണെന്നും സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും നിവിന്‍ പോളി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.