നിപ സംശയം: മലപ്പുറത്ത് മരിച്ച യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേര്‍; വിവരങ്ങള്‍ വിട്ട് ആരോഗ്യ വകുപ്പ്

 നിപ സംശയം: മലപ്പുറത്ത്  മരിച്ച യുവാവിന്റെ  പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേര്‍; വിവരങ്ങള്‍ വിട്ട് ആരോഗ്യ വകുപ്പ്

മലപ്പുറം: വണ്ടൂരില്‍ നിപ സംശയിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. 151 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്.

നിപ ഔദോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബംഗളൂരുവില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയായ ഇരുപത്തിമൂന്നുകാരന്‍ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം.

കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. സ്ഥിരീകരണത്തിനായി പൂനെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്. സ്രവ സാമ്പിള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കാന്‍ അഞ്ച് ദിവസം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.

വണ്ടൂര്‍ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബംഗുളുരുവില്‍ വിദ്യാര്‍ഥിയുമായ യുവാവ് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവില്‍ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവില്‍ വച്ച് കാലിനുണ്ടായ പരിക്കിന് ആയുര്‍വേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാള്‍ക്ക് പനി ബാധിച്ചത്.

ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവിടെ ചികിത്സയിലിരിക്കയാണ് മരണം. തിരുവാലി പഞ്ചായത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശേരിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം മാറിയാണ് ഇപ്പോള്‍ നിപ ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ വീട്. യുവാവുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.