അന്ത്യശാസനവുമായി കാപ്പന്‍; പിളരാതിരിക്കാന്‍ പവാറിന്റെ അവസാനവട്ട ശ്രമം

അന്ത്യശാസനവുമായി കാപ്പന്‍; പിളരാതിരിക്കാന്‍ പവാറിന്റെ അവസാനവട്ട ശ്രമം

ന്യൂഡല്‍ഹി: കേരളത്തിലെ മുന്നണി മാറ്റം സംബന്ധിച്ച് എന്‍സിപി ദേശീയ നേതൃത്വത്തില്‍ ആശയക്കുഴപ്പം തുടരുന്നു. പാലാ സീറ്റ് കിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ യുഡിഎഫിലേക്ക് ചേക്കേറാന്‍ മാണി സി കാപ്പനും പാലായില്ലെങ്കിലും എല്‍ഡിഎഫില്‍ തുടരണമെന്ന് എ.കെ ശശീന്ദ്രനും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് ശരത് പവാറിന് തലവേദന. എങ്ങിനെയും ഒരു പിളര്‍പ്പ് ഒഴിവാക്കാനുളള അവസാന ശ്രമത്തിലാണ് നേതൃത്വം.

ദോഹയില്‍ നിന്ന് തിരിച്ചെത്തിയ പ്രഫുല്‍ പട്ടേല്‍ മാണി സി കാപ്പനുമായി ഇന്ന് പ്രത്യേകം ചര്‍ച്ച നടത്തും. കാപ്പനെ അനുനയിപ്പിക്കാനുളള അവസാനശ്രമത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച. സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരനും കാപ്പനും മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ന് പ്രഫുല്‍ പട്ടേലുമായുളള ചര്‍ച്ചയ്ക്ക് ആദ്യം ശശീന്ദ്രനെ വിളിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ ശശീന്ദ്രനെ കൂടി ഡല്‍ഹിക്ക് വിളിപ്പിച്ച് ഒരുവട്ടം കൂടി ചര്‍ച്ച നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

അങ്ങനെയെങ്കില്‍ മുന്നണി മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകില്ല. ഞായറാഴ്ചക്ക് മുമ്പ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് മാണി സി കാപ്പന്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ഭരണമുണ്ടാകാനുളള സാദ്ധ്യതയുണ്ടെന്നും മുന്നണി മാറുന്നത് തിരിച്ചടിയാകുമെന്നുമാണ് ശശീന്ദ്രന്‍ അനുകൂലികള്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. രണ്ട് വിഭാഗവും ജില്ലാ കമ്മറ്റികളെ ഒപ്പം നിര്‍ത്തി ശക്തി തെളിയിക്കാനുളള ശ്രമത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.