'അപ്പന്‍ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു; ഇത് കമ്മ്യൂണിസ്റ്റ് ചതി': എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതിനെതിരെ മകള്‍

'അപ്പന്‍ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു; ഇത് കമ്മ്യൂണിസ്റ്റ് ചതി': എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതിനെതിരെ മകള്‍

'ഒരു കമ്യൂണിസ്റ്റ് ക്രിസ്ത്യന്‍ ആചാര പ്രകാരം അവസാന യാത്രയ്ക്കായി പോകുന്നത് സിപിഎമ്മിന് സഹിക്കുന്നില്ല'. സിപിഎം അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ്. അപ്പന്‍ ഹിന്ദുവായിരുന്നു എങ്കില്‍ പയ്യാമ്പലം ബീച്ചോ, തിരുനാവായിലോ, വല്യ ചുടുകാട്ടിലോ അഗ്‌നിക്ക് കൊടുക്കുമായിരുന്നു.

അപ്പന്‍ ക്രിസ്ത്യാനി ആയി പോയി. അപ്പന്റെ സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ ലാറ്റിന്‍ കത്തോലിക്ക് എന്നാണ്. അല്ലാതെ ജാതി ഇല്ല, മതം ഇല്ല എന്നല്ല. പള്ളിയില്‍ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു. ലോകജനത അറിയുക കമ്മ്യൂണിസ്റ്റ് ചതി. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി, കൊടും ക്രൂരത'.


കൊച്ചി: പിതാവിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്ന വിമര്‍ശനവുമായി അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ  മകള്‍  ആശ ലോറന്‍സ്.

പൊതുദര്‍ശനത്തിന് ശേഷം ലോറന്‍സിന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറുമെന്ന അറിയിപ്പിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. കോളജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്ന് മകള്‍ വ്യക്തമാക്കി.

മതങ്ങളെ, ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത് ഭാരതത്തില്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുമെന്ന് കേന്ദ്ര കമ്മറ്റിയില്‍ അപ്പന്‍ പറഞ്ഞപ്പോള്‍ സഖാക്കള്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും ആശ കുറ്റപ്പെടുത്തി.

പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതിയാണിതെന്നും ലോറന്‍സ് മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നുവെന്നും മകള്‍ കുറിച്ചു.

ആശ ലോറന്‍സിന്റെ  ഫെയ്‌സ്ബുക്ക്   പോസ്റ്റിന്റെ പൂര്‍ണ രൂപം:

'അവസാന യാത്ര അയപ്പും ചതിയിലൂടെ. അപ്പന്‍ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ മെഡിക്കല്‍ കോളജിന് ദാനം കൊടുക്കുവാന്‍. അപ്പന്റെ അപ്പന്‍ അപ്പനെക്കാള്‍ വലിയ നിരിശ്വവാദി ആയിരുന്നു. അദ്ദേഹത്തെ അടക്കിയത് കലൂര്‍ പൊറ്റകുഴി പള്ളി സിമിത്തേരിയിലാണ്.

എല്ലാ വിധ ക്രിസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു ഞങ്ങള്‍ നാല് മക്കളുടെ വിവാഹം. പള്ളിയില്‍ വച്ച് എല്ലാത്തിനും അപ്പന്‍ പങ്കെടുത്തിട്ടുമുണ്ട്. പേരക്കുട്ടികളുടെ മാമ്മോദീസയ്ക്ക് അപ്പന്‍ പങ്കെടുത്തുണ്ട്. അമ്മയെ യാത്രയാക്കിയതും പള്ളിയില്‍.

ആരേയോ ബോധിപ്പിക്കാന്‍ ആണ് ഇപ്പഴത്തെ നാടകം. മെഡിക്കല്‍ കോളജിന് വിട്ട് കൊടുക്കല്‍.കമ്യൂണിസ്റ്റുകാരുടെ ചതി അവസാനവും. അപ്പന്‍ 2021 ല്‍ ആശുപത്രിയില്‍ ആയപ്പോള്‍ പരിചരിച്ചിരുന്ന ആള്‍ എന്നും ബൈബിള്‍ വായിച്ച് ക്രിസ്ത്യന്‍ രീതിയില്‍ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു.

അപ്പന്‍ എതിര്‍ത്തില്ല എന്ന് മാത്രമല്ല, 'നിന്റെ വിശ്വാസം നടത്തിക്കോളു' എന്നാണ് പറഞ്ഞത്. സങ്കീര്‍ത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു. മുത്ത മകള്‍ സുജ ദുബായില്‍ നിന്ന് എന്നും വിളിച്ച് ബൈബിള്‍ വചനങ്ങള്‍ വായിച്ച് കേള്‍പ്പിക്കുമായിരുന്നു.

അപ്പന്‍ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ടില്ല. അതേ സമയം പരിഹസിച്ചിട്ടുണ്ട്. അത് ദൈവം എന്തേ മനുഷ്യര്‍ക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിലാണ്. മതങ്ങളെ, ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത് ഭാരതത്തില്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയില്‍ അപ്പന്‍ പറഞ്ഞപ്പോള്‍ സഖാക്കള്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്.

സിപിഎം അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ്. മൂത്ത മകന്‍ പാര്‍ട്ടി മെംബര്‍, പാര്‍ട്ടി അടിമ ആണ്. ഒരു കമ്യൂണിസ്റ്റ് ക്രിസ്ത്യന്‍ ആചാര പ്രകാരം അവസാന യാത്രയ്ക്കായി പോകുന്നത് സിപിഎമ്മിന് സഹിക്കുന്നില്ല. അപ്പന്‍ ഹിന്ദുവായിരുന്നു എങ്കില്‍ പയ്യാമ്പലം ബീച്ചോ, തിരുനാവായിലോ, വല്യ ചുടുകാട്ടിലോ അഗ്‌നിക്ക് കൊടുക്കുമായിരുന്നു.

അപ്പന്‍ ക്രിസ്ത്യാനി ആയി പോയി. അപ്പന്റെ സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ ലാറ്റിന്‍ കത്തോലിക്ക് എന്നാണ്. അല്ലാതെ ജാതി ഇല്ല, മതം ഇല്ല എന്നല്ല. ലോകജനത അറിയുക കമ്മ്യൂണിസ്റ്റ് ചതി. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി, കൊടും ക്രൂരത.

അപ്പന്‍ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു. പള്ളിയില്‍ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു. മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ്  ദൈവത്തെ സംശയിച്ചത്.

ഞങ്ങളോട് പറഞ്ഞിട്ടുള്ളത് ഈശ്വര വിശ്വാസികള്‍ ആണെങ്കില്‍ അതനുസരിച്ച് ജീവിക്കുക എന്നാണ്. മൂത്ത മകന്റെ പാര്‍ട്ടി അടിമത്തം സ്വന്തം അപ്പനെ പാര്‍ട്ടി ചതിക്കുന്നതിന് കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു'.

ഇന്നലെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ലോറന്‍സിന്റെ അന്ത്യം. ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ജൂലൈ 28 നാണ് ന്യൂമോണിയ കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടിന് മകന്‍ അഡ്വക്കേറ്റ് അബിയുടെ കടവന്ത്രയിലെ വീട്ടില്‍ കൊണ്ടു വരും. രാവിലെ ഒമ്പതിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കലൂര്‍ ലെനിന്‍ സെന്ററിലും പത്ത് മുതല്‍ വൈകുന്നേരം നാല് വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.