'ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണം; തല്‍ക്കാലം പഠനാവശ്യത്തിന് ഉപയോഗിക്കരുത്': ഹൈക്കോടതി

'ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണം; തല്‍ക്കാലം പഠനാവശ്യത്തിന് ഉപയോഗിക്കരുത്': ഹൈക്കോടതി

മെഡിക്കല്‍ കോളജിന് കൈമാറുന്ന കാര്യത്തില്‍ മക്കളുടെ അനുമതികള്‍ പരിശോധിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം.

മെഡിക്കല്‍ കോളജിന് കൈമാറുന്ന കാര്യത്തില്‍ മക്കളുടെ അനുമതികള്‍ പരിശോധിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുവരെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണം. വിഷയത്തില്‍ തീര്‍പ്പാകാതെ പഠനാവശ്യത്തിനായി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.

മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യന്‍ മതാചാര പ്രകാരം സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകള്‍ ആശ ലോറന്‍സാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.

മൃതദേഹം മെഡിക്കല്‍ കേളേജിന് നല്‍കണമെന്ന് രേഖാമൂലം ലോറന്‍സ് എഴുതി നല്‍കിയിട്ടില്ലെന്നും ആത്മകഥയില്‍ പോലും ഇത് പരാമര്‍ശിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. എന്നാല്‍, മൃതദേഹം പഠനാവശ്യത്തിനായി നല്‍കണമെന്ന് ലോറന്‍സ് വാക്കാല്‍ പറഞ്ഞിട്ടുണ്ടെന്നാണ് മറ്റ് മക്കള്‍ കോടതിയെ അറിയിച്ചത്.

ലോറന്‍സിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാല് മണിയോടെ കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനിരിക്കെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എറണാകുളം ടൗണ്‍ ഹാളി പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. നാല് മണിയോടെ മെഡിക്കല്‍ കോളജിന് കൈമാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.