'ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ': നിലപാട് കടുപ്പിച്ച് സിപിഐ

'ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ': നിലപാട് കടുപ്പിച്ച്  സിപിഐ

കോട്ടയം: സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി നിലപാട് കടുപ്പിച്ച് സിപിഐ. ആര്‍എസ്എസ് ബന്ധമുളള എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു.

ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

അന്‍വറിനെതിരെ നിലമ്പൂരില്‍ ഇന്നലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലുയര്‍ന്ന കൊലവിളി മുദ്രാവാക്യത്തെയും അദേഹം വിമര്‍ശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

അതേസമയം എഡിജിപിയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സഭയില്‍ ഉയരാനിടയുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കൂടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. പൂരം കലക്കലിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് സിപിഐ എഡിജിപിക്കെതിരെ കടുപ്പിക്കുന്നത്.

അന്വേഷണം തീരട്ടെ എന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കാത്തിരിപ്പ്. പക്ഷെ തീരുമാനം അനന്തമായി നീട്ടാന്‍ സിപിഐ തയ്യാറല്ലെന്ന് വ്യക്തമാണ്. അജിത് കുമാറിനെതിരായ പലതരം അന്വേഷണം നടക്കുന്നുണ്ട്. ഡിജിപി തല അന്വേഷണത്തിന്റെ കാലാവധി മൂന്നിന് തീരും. അന്‍വറിന്റെ പരാതിയിലാണ് അന്വേഷണം. പക്ഷെ അന്‍വര്‍ ഇടത് ബന്ധം വിട്ടതോടെ അന്വേഷണത്തിന്റെ ഭാവിയില്‍ സിപിഐക്ക് ആശങ്കയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.