റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

 റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

തൃശൂര്‍: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യയില്‍ കൊല്ലപ്പെട്ട തൃശൂര്‍ കല്ലൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഒന്നര മാസത്തെ കാത്തിരിപ്പിനൊടുവിലാണ് സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്. നാളെ പുലര്‍ച്ചെ മൂന്നിന് മൃതദേഹം വിമാനത്താവളത്തില്‍ എത്തുമെന്നാണ് സന്ദീപിന്റെ സഹോദരന്‍ സംഗീതിനെ എംബസി അധികൃതര്‍ അറിയിച്ചത്.

എംബസി നിയോഗിച്ച കാര്‍ഗോ ഏജന്‍സി അധികൃതരും കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യന്‍ സേനയുടെ ഭാഗമായിരുന്ന സന്ദീപ് കൊല്ലപ്പെടുന്നത്. ഡോണെസ്‌കില്‍ വച്ച് ഉക്രെയ്ന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മലയാളികളുടെ വാട്സ്ആപ്പ് ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപിന്റെ വിയോഗം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുകയായിരുന്നു.

സന്ദീപും മറ്റ് മൂന്ന് പേരും ഏപ്രിലിലാണ് റഷ്യയിലെത്തിയത്. ചാലക്കുടിയിലെ ഒരു ഏജന്റ് വഴിയാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. റെസ്റ്ററന്റിലാണ് ജോലിയെന്നായിരുന്നു വീട്ടുകാര്‍ക്ക് നല്‍കിയിരുന്ന വിവരം. പിന്നീട് സന്ദീപിന്റെ മരണത്തോടെയാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന വിവരം അറിയുന്നത്. സന്ദീപിനെ നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സന്ദീപിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും എംബസിയുടേയും നോര്‍ക്കയുടെയും സഹായം കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു. ആഴ്ചകള്‍ നീണ്ട ശ്രമങ്ങളുടെ ഫലമായാണ് ഒടുവില്‍ മൃതദേഹം വിട്ടുകിട്ടാന്‍ നടപടിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.