'ഒരാളുടെ താല്‍പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുത്'; തോല്‍ക്കുന്നത് രാഹുല്‍ഗാന്ധിയെന്ന് പി. സരിന്‍

 'ഒരാളുടെ താല്‍പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുത്'; തോല്‍ക്കുന്നത് രാഹുല്‍ഗാന്ധിയെന്ന് പി. സരിന്‍

പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയാളുടെ താല്‍പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. പി. സരിന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കും കത്തയച്ചിട്ടുണ്ടെന്നും സരിന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്നും തിരുത്താന്‍ തയ്യാറാകണമെന്ന് സരിന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പാലക്കാട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല, രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയില്‍ സംഘപരിവാര്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിവേരറുക്കാന്‍ ഇറങ്ങി പുറപ്പെട്ട മനുഷ്യനെ കേരളത്തിലെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു കളയരുതെന്നും പി സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി എന്നു പറയുന്നത് ചില ആളുകളുടെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വഴങ്ങിക്കൊടുത്ത്, തീരുമാനങ്ങളുടെ ബലാബലങ്ങളില്‍ ജയിച്ചു കയറിയാല്‍ പാര്‍ട്ടി വരുതിയിലായി എന്ന് കരുതിയവരെ ആരും തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിച്ചേക്കുമെന്ന ഉള്‍ഭയമുണ്ട്. 2026 ന്റെ സെമിഫൈനലാണ് പാലക്കാട് എന്നൊക്കെ പറയുന്നുണ്ട്. ഞാന്‍ പറയുന്ന ആള്‍, എന്റെ ആള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധം ഈ പാര്‍ട്ടിയില്‍ വകവെച്ചുകിട്ടുമെന്ന് ഈ പാര്‍ട്ടിയിലെ മുന്‍കാല ബോധ്യങ്ങളില്‍ നിന്നും ചിലര്‍ക്ക് വന്നുവെങ്കില്‍ അതു വകവെച്ചു കൊടുക്കാന്‍ പോയാലുണ്ടാകുന്ന ഭവിഷ്യത്ത് വലുതായിരിക്കുമെന്നും സരിന്‍ പറഞ്ഞു.

ആ റിയാലിറ്റി മുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കി ചില കാര്യങ്ങള്‍ നടത്തിയെടുക്കാമെന്ന് ചിലര്‍ വിചാരിക്കുമ്പോള്‍ ആരെങ്കിലും തിരുത്തിയില്ലെങ്കില്‍ 2024 നവംബര്‍ 23 ന് വരുന്ന റിസള്‍ട്ട് കയ്യില്‍ നില്‍ക്കില്ല. ഈ പാര്‍ട്ടിയില്‍ ഉള്ളില്‍ ചേര്‍ന്നിരിക്കുന്ന മൂല്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് എന്നാണ് ഇന്നലെയും പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ലെന്ന് മനസിലായതുകൊണ്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കണ്ടത്.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ പാലക്കാട്ടെ ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കിയിരിക്കണം. ഏതെങ്കിലും വ്യക്തിയുടെ താല്‍പര്യത്തിന് വഴങ്ങിയാകരുത് തീരുമാനമെടുക്കേണ്ടത്. അല്ലാത്ത പക്ഷം പാലക്കാടും സംസ്ഥാനത്തും കനത്ത തിരിച്ചടി നേരിടും. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നതുകൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിത്വം പരിപൂര്‍ണമാകുന്നില്ല. കോണ്‍ഗ്രസിന്റെ ഒരു ഘടകത്തില്‍ നിന്നും ലെഫ്റ്റ് അടിച്ചു പോയിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. എല്ലാവരും കയ്യടിക്കുന്ന തീരുമാനം പാര്‍ട്ടിക്ക് എന്തുകൊണ്ട് ചെയ്യാന്‍ കഴിയുന്നില്ല. ഒരു കൂട്ടം മാത്രം കയ്യടിച്ചാല്‍ പോര. ജയിലില്‍ കിടന്നാല്‍ ത്യാഗമാകില്ല. ഇന്‍സ്റ്റ റീലും സ്റ്റോറിയുമിട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരമെന്നും സരിന്‍ പറഞ്ഞു. പാര്‍ട്ടിക്ക് കെട്ടുറപ്പുണ്ടാകാന്‍ കേഡര്‍ ആകേണ്ടതില്ല, സുതാര്യതയുണ്ടാകണം. കൃത്യവും വ്യക്തവുമായ ധാരണകളുണ്ടാകണം. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിക്കണം. അതിനു കഴിയുന്ന എത്രയോ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി തിരുത്തുമെന്നും ശരിയിലേക്ക് എത്തുമെന്നുമാണ് കാത്തിരിക്കുന്നതെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.