ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിച്ചെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരണം ഉടനെന്ന് ഇസ്രയേല്‍

 ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിച്ചെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരണം ഉടനെന്ന് ഇസ്രയേല്‍

ജറുസലം: ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആക്രമണത്തില്‍ സിന്‍വര്‍ കൊല്ലപ്പെട്ടെന്നാണ് സംശയമെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കാമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഗാസ മുനമ്പില്‍ ഈയടുത്ത് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയിരുന്നെന്നും അതിലൊരാള്‍ സിന്‍വര്‍ ആണെന്ന് സംശയിക്കുന്നുവെന്നുമാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് സിന്‍വര്‍ തന്നെയാണോയെന്ന് ഇസ്രയേലിന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ച കാലം മുതല്‍ സിന്‍വര്‍ ഒളിവിലാണ്. ഇതിനിടയില്‍ പലപ്പോഴും കൊല്ലപ്പെട്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നാലെ തന്നെ സിന്‍വര്‍ പലപ്പോഴും തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി കൊണ്ട് രംഗത്ത് വന്നിരുന്നു. ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്‍ യഹ്യ സിന്‍വറാണെന്നാണ് കരുതുന്നത്. സിന്‍വറിനെ വധിക്കുകയായിരുന്നു ഇസ്രയേലിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി.

സിന്‍വര്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനം ചെയ്തതായുള്ള റിപ്പോര്‍ട്ടും ഈ അടുത്ത് പുറത്തുവന്നിരുന്നു. ഇസ്രയേലുമായുള്ള സംഘര്‍ഷം തീവ്രമായ സാഹചര്യത്തില്‍ ഹമാസ് കമാന്‍ഡര്‍മാര്‍ക്ക് സിന്‍വര്‍ നിര്‍ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഒക്ടോബര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

2024 സെപ്റ്റംബര്‍ 21 ന് ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വര്‍ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്. വാര്‍ത്തകള്‍ പ്രചരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി വാര്‍ത്താ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിന് ശേഷം സിന്‍വറെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.