'ഇന്ത്യ മതേതരമാവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?'... മതേതരത്വം ഭരണഘടനയുടെ ഭാഗമെന്ന് സുപ്രീം കോടതി

'ഇന്ത്യ മതേതരമാവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?'... മതേതരത്വം ഭരണഘടനയുടെ ഭാഗമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് പരമോന്നത നീതിപീഠം. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബിജെപി മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹര്‍ജിക്കാരിലൊരാള്‍.

1976ലെ 42-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വിഷയം പാര്‍ലമെന്റില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.

ഈ വാക്കുകള്‍ക്ക് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടെന്നും എന്നാല്‍ അവ ഭരണഘടനയുടെ അടിസ്ഥാന ശിലയുടെ ഭാഗമാണെന്ന് ഈ കോടതിയുടെ നിരവധി വിധിന്യായങ്ങളുണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേള്‍ക്കുന്നതിനിടെ ഇന്ത്യ മതേതരമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേയെന്നും കോടതി ചോദിച്ചു. ഇന്ത്യ മതേതരമല്ലെന്ന് തങ്ങള്‍ പറയുന്നില്ലെന്നും ഭേദഗതിയെ ആണ് ചോദ്യം ചെയ്യുന്നതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ മറുപടി നല്‍കി. സോഷ്യലിസം എന്ന വാക്ക് വ്യക്തി സ്വാതന്ത്ര്യത്തെ തടയുമെന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടിരുന്നുവെന്നും വിഷ്ണു ശങ്കര്‍ ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യലിസത്തിന് എല്ലാവര്‍ക്കും തുല്യമായ അവസരം എന്നുകൂടെ അര്‍ഥമുണ്ടെന്നും സമത്വം എന്ന സങ്കല്‍പ്പം കൂടിയാണതെന്നും കോടതി നിരീക്ഷിച്ചു. പാശ്ചാത്യ മാതൃകയില്‍ നിന്ന് വ്യത്യസ്തമായി മതേതരത്വത്തിന്റെയും പുതിയ മാതൃകയാണ് നാം സ്വീകരിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സുബ്രഹ്മണ്യന്‍ സ്വാമിക്ക് പുറമെ ബല്‍റാം സിങ്, അശ്വനി കുമാര്‍ ഉപാധ്യായ എന്നിവരാണ് ഹര്‍ജിക്കാര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.