'അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് ഞാന്‍': ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്ന് കോടതിയില്‍ ദിവ്യ

'അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് ഞാന്‍': ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്ന് കോടതിയില്‍ ദിവ്യ

കണ്ണൂര്‍: ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടങ്ങി. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ അഭിഭാഷകനായ കെ. വിശ്വന്‍ മുഖേനെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്നും നവീനെതിരെ രണ്ട് പരാതികള്‍ ലഭിച്ചെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു. ഭൂമി പ്രശ്‌നത്തില്‍ ഗംഗാധരനും പരാതി നല്‍കി. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ? തന്റെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ എഡിഎം നവീന്‍ ബാബു ഇടപെട്ടെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു. നവീന്‍ബാബുവിനെതിരെ ഗംഗാധരന്‍ നല്‍കിയ പരാതി കോടതിയില്‍ പ്രതിഭാഗം വായിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആകരുതെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നായിരുന്നു ദിവ്യയുടെ വാദം. നവീന്റെ യാത്ര അയയപ്പ് യോഗത്തിലേക്ക് കളക്ടര്‍ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് വന്നത്. വരുമെന്ന് ഫോണില്‍ കളക്ടറെ അറിയിക്കുകയും ചെയ്തു. സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണെന്നും വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

യാത്ര അയയപ്പ് ചടങ്ങിനിടെ ഉള്ള ദിവ്യയുടെ വിവാദ പ്രസംഗം കോടതിയില്‍ വാദിക്കുകയും ചെയ്തു. താന്‍ പറഞ്ഞത് ആത്മഹത്യാ പ്രേരണ അല്ലെന്നും കൂടുതല്‍ നന്നാകണമെന്ന് ഉപേദേശിക്കുകയായിരുന്നു എന്നുമായിരുന്നു ദിവ്യയുടെ വാദം.

അതേസമയം പി.പി ദിവ്യയുടെ ഒളിവ് ജീവിതം ഒരാഴ്ച പിന്നിട്ടു. ആത്മഹത്യ പ്രേരണകുറ്റത്തിന് ദിവ്യ ഒന്നാം പ്രതിയാണ്. എന്നിട്ടും ദിവ്യയെ ഒരാഴ്ച അറസ്റ്റില്‍ നിന്ന് സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടില്‍ ദിവ്യയില്ലെന്നുമാണ് പൊലീസ് നിലപാട്. മൂന്ന് തവണ അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവ്യ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭര്‍ത്താവ് അജിത്ത് പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

 കണ്ണൂരിലെ മലയോര കേന്ദ്രമായ പാലക്കയം റിസോര്‍ട്ടില്‍ ദിവ്യ ഒളിവില്‍ കഴിയുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അക്കാര്യത്തില്‍ അന്വേഷണം നടത്തിയെന്നും തെളിവ് ലഭിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. 15ന് രാവിലെയാണ് എ.ഡി.എമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണുന്നത്. അന്നും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. 17 ന് വൈകുന്നേരമാണ് കേസില്‍ പ്രതി ചേര്‍ത്തത്. തുടര്‍ന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവച്ചു.

കേസ് അന്വേഷിക്കുന്ന ടൗണ്‍ സ്റ്റേഷന് നൂറുമീറ്റര്‍ മാത്രം ദൂരെ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിന് അരികില്‍ രഹസ്യമായി എത്തിയാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് രാജിക്കത്ത് കൈമാറിയത്. അവിടെ നിന്ന് നേരെ ഒളിവില്‍ പോകുകയായിരുന്നുവെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍, കീഴടങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ പാര്‍ട്ടി കാവലില്‍ ദിവ്യയെ രഹസ്യമായി കോടതിയിലെത്തിക്കാനാണ് സാധ്യതയെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.