കേരള ബാങ്കിന്റെ പിന്‍വാതില്‍ ഹൈക്കോടതി അടച്ചു; 1850 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു

കേരള ബാങ്കിന്റെ പിന്‍വാതില്‍ ഹൈക്കോടതി അടച്ചു;   1850 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു

കൊച്ചി: കേരള ബാങ്കില്‍ 1850 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥി കണ്ണൂര്‍ സ്വദേശി ലിജിത് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

നാളെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കേയാണ് കോടതിയുടെ ഇടപെടല്‍. പി.എസ്.സിക്ക് വിടാത്ത തസ്തികകളിലാണ് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് എന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമില്ലെന്നായിരുന്നു കേരളാ ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയതോടെ കോടതി ഇടപെടുകയായിരുന്നു.

മലപ്പുറം ഒഴികെ 13 ജില്ലാ ബാങ്കുകള്‍ ലയിപ്പിച്ച് 2019 നവംബര്‍ 29-നാണ് കേരള ബാങ്കിന് രൂപം നല്‍കിയത്. ഇതിനുശേഷം കരാര്‍ അടിസ്ഥാനത്തിലും ദിവസ വേതന ക്രമത്തിലും 1850 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചിരുന്നു. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ഹൈക്കോടതി നടപടി.

ക്ലാര്‍ക്ക്-846, പ്യൂണ്‍/വാച്ച്മാന്‍-482, താത്കാലിക തൂപ്പുകാര്‍-300, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍-180, പ്ലംബര്‍-28, സിസ്റ്റം അനലിസ്റ്റ്-10, ഐ.ടി. മാനേജര്‍-രണ്ട്, ലോ ഓഫീസര്‍- ഒന്ന്, കംപ്യൂട്ടര്‍ എന്‍ജിനീയര്‍ -ഒന്ന് എന്നീ തസ്തികയിലുള്ളവരെയാണ് സ്ഥിരപ്പെടുത്താന്‍ നീക്കം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.