ഭൂരിപക്ഷം തെളിയിക്കാനായില്ല; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു, മുഖ്യമന്ത്രി വി.നാരായണസ്വാമി രാജിവച്ചു

ഭൂരിപക്ഷം തെളിയിക്കാനായില്ല; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു, മുഖ്യമന്ത്രി വി.നാരായണസ്വാമി രാജിവച്ചു

ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ ഇന്നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

നാരായണസ്വാമി പിന്നീട് ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ വീണത്. കേന്ദ്ര സര്‍ക്കാരിനെതിരെയും മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമര്‍ശനം നടത്തി.

കിരണ്‍ബേദിയെ വച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവച്ച് ഗൂഢാലോചന നടത്തി. ആവശ്യത്തിനു ഫണ്ട് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ പുതുച്ചേരിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കേരളവും റേഷന്‍ കടകള്‍ വഴി സൗജന്യമായി അരി വിതരണം ചെയ്തപ്പോള്‍ പുതുച്ചേരിയില്‍ അരിയുടെ വിലയ്ക്ക് തുല്യമായ തുക ഡയറക്ട് ട്രാന്‍സ്ഫര്‍ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടു നിക്ഷേപിക്കാനായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. പൊതുവിതരണ സംവിധാനം അട്ടിമറിക്കാനാണ് ഇങ്ങനെ ചെയ്തത്. സൗജന്യ ഭക്ഷണ പദ്ധതിയും ട്രാന്‍സ്പോര്‍ട്ട് പദ്ധതിയും ഗവര്‍ണര്‍ അട്ടിമറിച്ചു. പുതുച്ചേരിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എല്‍.എ.മാര്‍കൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ.യും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വി.പി. ശിവകൊളുന്തുവിനു രാജി നല്‍കിയത്. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായി.

കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാരാണ് രാജിവച്ചത്. ആറ് എം.എല്‍.എ.മാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. കോണ്‍ഗ്രസില്‍ നിന്ന് നേരത്തേ രാജിവച്ച മുന്‍ മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ എന്‍.ആര്‍.കോണ്‍ഗ്രസ് -ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ഇന്ത്യ എന്‍.ആര്‍.കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ. എന്നീ പാര്‍ട്ടികളിലെ 11 എം.എല്‍.എ.മാരും ബി.ജെ.പി.യുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.