പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. എലപ്പുള്ളിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും ഈ പദ്ധതി വരുന്നതോടെ കര്‍ഷകര്‍ പട്ടിണിയിലാകുമെന്നും അദേഹം വ്യക്തമാക്കി.
മലമ്പുഴ ഡാമില്‍ നിന്ന് കഴിഞ്ഞ തവണ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി. മദ്യത്തിന്റെ വില്‍പന ഘട്ടം ഘട്ടമായി കുറക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കമ്പനി ലക്ഷ്യമിടുന്നത് രാസമദ്യ നിര്‍മാണമാണെന്നും ബിഷപ് വ്യക്തമാക്കുന്നു. വന്യമൃഗ ശല്യം ഒഴിവാക്കി ജനങ്ങളെ സഹായിച്ചു കൂടെയെന്നും ബിഷപ്പ് ചോദിച്ചു.
എലപ്പുളളിയില്‍ വന്‍കിട മദ്യനിര്‍മാണശാലക്ക് അനുമതി നല്‍കിയ മന്ത്രിസഭാ യോഗത്തില്‍ തന്നെ പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കൃഷി മന്ത്രി പി. പ്രസാദാണ് ഭക്ഷ്യധാന്യങ്ങള്‍ മദ്യോല്‍പാദനത്തിന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് എതിര്‍ത്ത് രംഗത്തുവന്നത്.
പി. പ്രസാദിന്റെ എതിര്‍പ്പ് കണക്കിലെടുത്ത് അരി ഉപയോഗിക്കുന്നത് വിലക്കി ഉപയോഗ്യ ശൂന്യമായ അരി എന്നതിലേക്ക് ഭേദഗതി വരുത്തിയത്. പദ്ധതിക്ക് വെളളം എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും മന്ത്രി ഉന്നയിച്ചിരുന്നു.
മദ്യനിര്‍മ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാക്കില്ലെന്ന വാദവുമായി ഒയാസിസ് കമ്പനി രംഗത്തുവന്നിരുന്നു. വെള്ളത്തിന്റെ കാര്യത്തില്‍ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയില്‍ നിന്ന് വെള്ളം എടുക്കും. കമ്പനിയുടെ പ്രവര്‍ത്തനത്തിന് അഞ്ച് ഏക്കര്‍ സ്ഥലത്ത് മഴവെള്ള സംഭരണി സ്ഥാപിക്കുമെന്നും ഒയാസിസ് വ്യക്തമാക്കി. ഒപ്പം പ്രദേശത്തെ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് ഒയാസിസ് നല്‍കുന്ന വാഗ്ദാനം.
എലപ്പുള്ളിയിലെ പ്രാദേശിക സിപിഎം നേതൃത്വത്തിന് പോലും ഇക്കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. ജില്ലാ സമ്മേളനത്തിലും പ്രതിനിധികള്‍ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കമ്പനി വരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ജല ചൂഷണം പാടില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.