തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ആദ്യ ഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. കൂടാതെ സിഎംഡിആര്‍എഫ് ,സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്ര ഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും.
2025-26 വര്‍ഷത്തെ ലൈഫ് പദ്ധതിക്കായി 1160 കോടി രൂപ വകയിരുത്തി. ഈ കാലയളവില്‍ കുറഞ്ഞത് ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും. പട്ടിക ജാതിയില്‍പെട്ട 1,11,996 പേര്‍ക്കും പട്ടിക വര്‍ഗത്തില്‍പെട്ട 43,332 പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് നല്‍കിയെന്നും മന്ത്രി അറിയിച്ചു. ലൈഫ് പദ്ധതിക്ക് 2016-17 മുതല്‍ നല്‍കിയത് 18000 കോടിയിലധികം രൂപയാണ്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ വരും. ലോക കേരള കേന്ദ്രത്തിനായി അഞ്ച് കോടി അനുവദിച്ചു. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. കോഴിക്കോട്ടും മെട്രോ പരിഗണനയിലുണ്ട്. തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണ ശാലയ്ക്ക് കേന്ദ്ര സഹായം തേടും.
റീബില്‍ഡ് കേരള പദ്ധതികള്‍ക്കായി 8702.38 കോടി രൂപയുടെ അനുമതി നല്‍കി. 5604 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏഴ് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ അനുവദിച്ചു.
തീരദേശ ഹൈവേയുടെ പാതയോരത്ത് നിക്ഷേപം. തീരദേശ പാതയുടെ ഓരോ 25 കിലോ മീറ്ററിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ പങ്കാളിത്വത്തോടെ അവിടെ വികസനം സാധ്യമാക്കും. പാതയോരത്ത് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍, സൈക്ലിങ് പാര്‍ക്കുകള്‍, നടപ്പാതകള്‍ തുടങ്ങിയവ സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വാലഗോപാല്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.