തിരുവനന്തപുരം: പൊലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
എം. ഷംസുദ്ദീന്‍ കൊണ്ടുവന്ന പ്രമേയത്തിന് പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ സംസാരിക്കുന്നതിനിടെ പ്രസംഗം വേഗത്തില്‍ തീര്‍ക്കാന്‍ സ്പീക്കര്‍ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായി.
നെന്മാറയില്‍ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തില്‍ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീന്‍ ആരോപിച്ചത്. ചെന്താമരയ്ക്ക് ജാമ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ പൊലീസ് കോടതിയില്‍ എതിര്‍ത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പൊലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടപടിയില്‍ വീഴ്ച വരുത്തിയ പോലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പത്തനം തിട്ടയില്‍ വിവാഹ സംഘത്തെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ നടപടി എടുത്തു. പോലീസുകാര്‍ക്കെതിരെ കേസ് എടുത്തു. ചെറിയ വീഴ്ചകളെ പൊതുവല്‍ക്കരിച്ച് പൊലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ല. സഭ നിര്‍ത്തി ചര്‍ച്ച വേണ്ടെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.
ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. ചെന്താമരയ്ക്ക് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നിട്ടും ഒന്നര മാസം പ്രതി നെന്മാറയില്‍ ജീവിച്ചു. നെന്മാറ സംഭവത്തിന് കാരണം പൊലീസ് വീഴ്ചയാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കണം.
പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് ഒരു നടപടിയും എടുത്തില്ല. ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തമാണ്. മുംബൈ അധോലോകത്തെ കേരളത്തിലേക്ക് പറിച്ചു നടുന്നു. ഗുണ്ടകള്‍ നടത്തുന്ന ലഹരി പാര്‍ട്ടിയില്‍ ഡിവൈഎസ്പി മുഖ്യാതിഥിയാകുന്നു. തുമ്പ പൊലീസ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങി. കൈക്കൂലി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനമായി കേരളം മാറിയെന്നും അദേഹം ആരോപിച്ചു.
മറുപടി പ്രസംഗത്തിനെഴുന്നേറ്റ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് ബഹളമുണ്ടാവുകയും സഭയില്‍ വാക്‌പോരിലേക്ക് നീങ്ങുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ സ്ഥിതി ശാന്തമായി. നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നത് പഴയ ഉത്തരവാണെന്നും പിന്നീട് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ഇളവ് തിരുത്തിയത് കോടതിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് അധികാരമില്ല. ചെന്താമര കൊടും ക്രിമിനലാണ്. താന്‍ ചെന്താമരയെ ന്യായീകരിക്കുന്നില്ല. ചെന്താമര കൂടുതല്‍ കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. ചെന്താമരക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെന്മാറ സംഭവത്തില്‍ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുണ്ടകളുടെ സമ്മേളനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഗുണ്ടകളുടെ യോഗമാണ്. ഗുണ്ടകള്‍ യോഗം കൂടി ബര്‍ത്ത് ഡേ പാര്‍ട്ടി നടത്തുന്നു. കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണ്. ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടി. നെന്മാറയില്‍ പോലീസിന്റേത് അനാസ്ഥയാണ്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
പ്രസംഗം വേഗത്തില്‍ തീര്‍ക്കണം എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കര്‍ ഈ ഘട്ടത്തില്‍ ആവശ്യപ്പെട്ടത് തന്റെ പ്രസംഗത്തില്‍ ഫ്‌ളോ കളയാനാണെന്നും സ്പീക്കര്‍ ഇടപെടരുതെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്തോഷത്തിനാണോ സ്പീക്കര്‍ ഇടപെടുന്നത്? ഞാന്‍ പ്രസംഗം നിര്‍ത്തിയാല്‍ മുഖ്യമന്ത്രിക്ക് സന്തോഷമാകുമല്ലേയെന്നും അദേഹം ചോദിച്ചു. ഇങ്ങനെയൊന്നും സഭയില്‍ സംസാരിക്കരുതെന്നാണ് സ്പീക്കര്‍ ഇതിന് നല്‍കിയ മറുപടി. പിന്നീട് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.