ജനതാദള്‍ വിഭാഗങ്ങള്‍ ചോദിക്കുന്നത് 12 സീറ്റ്; ലയിച്ച് വന്നാല്‍ എട്ട് നല്‍കാമെന്ന് സിപിഎം: ചര്‍ച്ച ഇന്ന്

ജനതാദള്‍ വിഭാഗങ്ങള്‍ ചോദിക്കുന്നത് 12 സീറ്റ്;  ലയിച്ച് വന്നാല്‍ എട്ട് നല്‍കാമെന്ന് സിപിഎം: ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ജനതാദളിലെ ഇരുവിഭാഗങ്ങളായ ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി), ജനതാദള്‍ സെക്കുലര്‍ (ജെ.ഡി.എസ്) എന്നിവര്‍ ലയിച്ചാല്‍ ആ പാര്‍ട്ടിക്ക് എട്ട് സീറ്റ് നല്‍കാമെന്ന നിര്‍ദേശം മുന്നോട്ട് വച്ച് സിപിഎം. എന്നാല്‍ എല്‍.ജെ.ഡി ഏഴും ജെ.ഡി.എസ് അഞ്ചും സീറ്റുകളാണ് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തവണ യുഡിഎഫില്‍ ആയിരിക്കെ ഏഴ് സീറ്റുകളിലാണ് മത്സരിച്ചരിച്ചതെന്നും ആ സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നുമാണ് എല്‍.ജെ.ഡിയുടെ നിലപാട്. ഇതില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായതിനാല്‍ അവ വിട്ടു കൊടുക്കാന്‍ പാര്‍ട്ടി തയ്യാറായേക്കില്ല. അഞ്ച് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കര്‍ശനമായ നിലപാടിലാണ് ജെ.ഡി.എസ്.

കഴിഞ്ഞ തവണ തങ്ങള്‍ അഞ്ച് സീറ്റിലാണ് മത്സരിച്ചതെന്നും അതില്‍ നിന്നും പിന്നോട്ടു പോകാന്‍ തയാറല്ലെന്നും അവര്‍ സിപിഎമ്മിനെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. പക്ഷേ ഇരു പാര്‍ട്ടികളും കൂടി ചോദിക്കുന്ന 12 സീറ്റ് എട്ടായി ചുരുക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. 2006ല്‍ ഇരു പാര്‍ട്ടികളും ഒരുമിച്ചു നിന്നപ്പോള്‍ എട്ട് സീറ്റാണ് നല്‍കിയതെന്ന കാര്യവും സിപിഎം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇരുവിഭാഗങ്ങളുമായി സിപിഎം നേതൃത്വം ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.

എന്നാല്‍ ജനതാദള്‍ പാര്‍ട്ടികളുടെ ലയനത്തിന് സാധ്യതയില്ലെന്ന സൂചനയാണ് ലഭ്യമാകുന്നത്. ദേശീയ തലത്തില്‍ ജെ.ഡി.എസിന് ബിജെപിയോടുള്ള ചായ്വാണ് പ്രധാന കാരണം. ജെ.ഡി.എസിനോട് ലയിക്കുന്നതില്‍ എല്‍.ജെ.ഡിക്ക് വിരോധമില്ലെന്നും പക്ഷേ, സന്ദര്‍ഭം വരുമ്പോള്‍ കര്‍ണ്ണാടകയിലുള്‍പ്പെടെ മറുകണ്ടം ചാടുന്ന ജെ.ഡി.എസിന്റെ സ്വഭാവം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും എല്‍.ജെ.ഡി നേതാക്കള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.