ഭീഷണിയായി പെരുംതേനീച്ച കൂടുകള്‍; ഇടുക്കിയില്‍ 40 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

 ഭീഷണിയായി പെരുംതേനീച്ച കൂടുകള്‍; ഇടുക്കിയില്‍ 40 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

തൊടുപുഴ: പെരുംതേനീച്ച ഭീതിയില്‍ ഇടുക്കി രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ 40 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ കാറ്റ് വീശിയാല്‍ തേനീച്ചകളുടെ കടുത്ത ആക്രമണം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. കൂടുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചതോടെ പ്രദേശ വാസികളെ ഇവിടെ നിന്നും പൂര്‍ണമായും മാറ്റി. രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേയ്ക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് തേനീച്ച ആക്രമണത്തില്‍ പ്രദേശവാസി ചെല്ലാണ്ടി കറുപ്പന്‍ മരിക്കുകയും ഒട്ടേറെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഒന്നര വയസുകാരനെയും തേനീച്ച ആക്രമിച്ചിരുന്നു. തേനീച്ച ശല്യം മൂലം വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താന്‍ പോലും ഇവിടെയുള്ളവര്‍ക്ക് കഴിയുല്ലെന്നാണ് പരാതി. രാത്രി സമയത്ത് വീടുകളില്‍ ലൈറ്റ് തെളിച്ചാലും തേനീച്ചകള്‍ ഇരമ്പിയെത്തിയിരുന്നുവെന്ന് പ്രദേശവാസിയായ ശരവണ കുമാരി പറഞ്ഞു.

വനം, അഗ്‌നിശമന സേനാ വിഭാഗങ്ങളുടെ സഹായത്തോടെയാണ് ഉദ്യമം നടപ്പിലാക്കുക. തേന്‍ എടുക്കാന്‍ വിദഗ്ധരായ മന്നാന്‍ സമുദായത്തില്‍ പെട്ടവരുടെ സഹായത്തോടെ മുഴുവന്‍ തേനും ശേഖരിയ്ക്കും. തുടര്‍ന്ന് മരകൊമ്പുകള്‍ മുറിച്ചു മാറ്റും. കൂടുകള്‍ പൂര്‍ണമായും നീക്കുന്നത് വരെ പ്രദേശവാസികള്‍ ക്യാമ്പില്‍ തുടരും. തേനീച്ച കൂടുകള്‍ നീക്കം ചെയ്യണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഒടുവില്‍ പരിഹാരം ആകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.