ന്യൂഡല്‍ഹി: ചാന്ദ്ര ദൗത്യത്തില്‍ സുപ്രധാന മുന്നേറ്റവുമായി ഇന്ത്യ. ചന്ദ്രനില്‍ സ്ഥിരം സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് വരെ സഹായകമാകുന്ന നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3.
ചന്ദ്രന്റെ ധ്രുവ പ്രദേശത്തിന് പുറത്ത് അധികം അകലെയല്ലാതെ മേഖലകളില്‍ വെള്ളം ഉറഞ്ഞുണ്ടായ ഐസിന്റെ സാന്നിധ്യമുണ്ടെന്നാണ് ചന്ദ്രയാന്‍ 3 കണ്ടെത്തിയിരിക്കുന്നത്.
അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്സ്പിരിമെന്റില്‍ (ചാസ്റ്റെ) നിന്നുള്ള ഡാറ്റ ഉപയോഗിച്ച് പഠനം നടത്തിയത്.
ചന്ദ്രന്റെ ധ്രുവങ്ങള്‍ക്ക് സമീപമുള്ള താപനില അളക്കുന്നതിനുള്ള ആദ്യത്തെ ഉപകരണമായ ചാസ്റ്റെ ചന്ദ്രോപരിതലത്തിനും അതിന് 10 സെന്റീ മീറ്റര്‍ താഴെയുള്ള പാളിക്കും ഇടയില്‍ ഏകദേശം 60 ഡിഗ്രി സെല്‍ഷ്യസിന്റെ താപനില വ്യത്യാസം രേഖപ്പെടുത്തി.
70 ഡിഗ്രി ദക്ഷിണ അക്ഷാംശത്തില്‍ ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നടത്തുമ്പോള്‍ വിക്രം ലാന്‍ഡറിന്റെ ചാസ്റ്റെ ഉപകരണം സൂര്യനെ അഭിമുഖീകരിക്കുന്ന ഒരു ചരിവില്‍ 82 ഡിഗ്രി സെല്‍ഷ്യസ് (355 കെ) ഉപരിതല താപനില രേഖപ്പെടുത്തി. അതേസമയം അടുത്തുള്ള ഒരു പരന്ന പ്രതലത്തിലെ മറ്റൊരു സെന്‍സര്‍ 59 ഡിഗ്രി സെല്‍ഷ്യസ് (332 കെ) താപനിലയും രേഖപ്പെടുത്തി.
കുറഞ്ഞ ദൂരത്തിനുള്ളില്‍ ഏകദേശം 23 ഡിഗ്രി സെല്‍ഷ്യസിന്റെ ഈ വ്യത്യാസം സൂചിപ്പിക്കുന്നത് ഉയര്‍ന്ന അക്ഷാംശ പ്രദേശങ്ങളിലെ ചില ചരിവുകള്‍ തണുത്ത മേഖലകളായി പ്രവര്‍ത്തിക്കുമെന്നും ഉപരിതലത്തിന് തൊട്ടുതാഴെയുള്ള ജല-ഐസ് സംരക്ഷിക്കാന്‍ സാധ്യതയുണ്ടെന്നുമാണെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.
ചന്ദ്രനിലെ ജല-ഐസ് നിക്ഷേപങ്ങള്‍ പ്രധാനമായും ധ്രുവങ്ങളിലെ സ്ഥിരമായി തണല്‍ വീണ ഗര്‍ത്തങ്ങളിലാണ് നിലനില്‍ക്കുന്നതെന്ന് കരുതപ്പെടുന്നു.
എന്നിരുന്നാലും ഉയര്‍ന്ന അക്ഷാംശ പ്രദേശങ്ങളിലെ ചരിഞ്ഞ പ്രതലങ്ങള്‍ ജല-ഐസ് നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം നല്‍കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഈ കണ്ടെത്തല്‍ ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണം, വിഭവ വിനിയോഗം, മനുഷ്യവാസ പദ്ധതികള്‍ എന്നിവയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.