തൃശൂര്‍: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് തിരയുന്ന മലയാളി യു.എ.ഇ സെന്‍ട്രല്‍ ജയിലില്‍. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അബുദാബിയിലെ അല്‍ ഐന്‍ ജയിലില്‍ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിലാണ് യു.എ.ഇ പൊലീസും ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ദുബായ്, ഷാര്‍ജ, അജ്മാന്‍, അബുദാബി അടക്കമുള്ള സ്ഥലങ്ങളിലും ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയെന്നവിവരമാണ് പുറത്തു വരുന്നത്. ഫെബ്രുവരി 17 ന് ഷാര്‍ജയില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് അബുദാബിക്ക് കൈമാറുകയായിരുന്നു.
വയനാട്ടിലെ കെന്‍സ ഹോള്‍ഡിങ്, കെന്‍സ വെല്‍നസ് ഉടമയാണ് ഷിഹാബ് ഷാ. അര്‍മാനി ക്ലിനിക്, അര്‍മാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്. 400 കോടിയോളം രൂപയാണ് ഇയാള്‍ പ്രവാസികള്‍ അടക്കം ഒട്ടേറെ പേരില്‍ നിന്ന് തട്ടിയെടുത്തത്. ആഡംബര വില്ലകള്‍, റിസോര്‍ട്ട്, ആശുപത്രി എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്.
യു.എ.ഇയില്‍ നിരവധി പ്രവാസി മലയാളികളും സ്വദേശികളും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലകള്‍ കാണിച്ച് നിക്ഷേപം സ്വീകരിക്കുക, ഇടയ്ക്കു വെച്ച് ആ പദ്ധതി ഉപേക്ഷിച്ച് അതേ സ്ഥലത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് അതിലേക്ക് നിക്ഷേപം സ്വീകരിക്കുക എന്നതായിരുന്നു തട്ടിപ്പിന്റെ രീതി. യു.എ.ഇയിലെ മലയാളികളില്‍ നിന്ന് മാത്രം 200 കോടിയോളം രൂപ തട്ടിച്ചിട്ടുണ്ടെന്നാണ് വിവരം.
വയനാട്ടിലെ പദ്ധതികളുടെ പേരില്‍ തട്ടിപ്പിനിരയാക്കപ്പെട്ടവരില്‍ ഏറെയും പ്രവാസി മലയാളികള്‍ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് നാളുകള്‍ക്ക് മുമ്പേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷം ഷിഹാബ് ഷാ കേരളത്തിലേക്ക് വന്നിട്ടില്ല.
2015 ലാണ് ബാണാസുര സാഗര്‍ ഡാമിന് സമീപത്ത് റോയല്‍ മെഡോസ് എന്ന ടൂറിസം പദ്ധതി പ്രഖ്യാപിച്ച് നിക്ഷേപം സ്വീകരിക്കുന്നത്. ഡാമിന് സമീപത്ത് വില്ലകള്‍ പണിത് കമ്പനി തന്നെ അവ വാടകക്കെടുത്ത് നിക്ഷേപകര്‍ക്ക് 25,000 രൂപ പ്രതിമാസം നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ഇത്തരത്തില്‍ 40 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ ഓരോ വില്ലകള്‍ക്കും വേണ്ടി മലയാളി പ്രവാസികള്‍ നിക്ഷേപിച്ചു. പിന്നീട് ഇവിടെ ടൂറിസം പദ്ധതി നടപ്പായില്ല. വില്ലകള്‍ പണിതു. പക്ഷെ, പദ്ധതി നടപ്പിലാകാതെ മൂന്നര സെന്റ് സ്ഥലവും ഒരു വില്ലയും കിട്ടിയതു കൊണ്ട് പ്രവാസികള്‍ക്ക് പ്രത്യേകിച്ച് പ്രയോജനവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരില്‍ പലരും കേസിന് പോയി.
2019 ല്‍ വീണ്ടും ഇതേ സ്ഥലത്ത് ആയുര്‍വേദ ആശുപത്രി തുടങ്ങുന്നുവെന്ന് പറഞ്ഞ് പുതിയൊരു പദ്ധതി ഇയാള്‍ പ്രഖ്യാപിച്ചു. ഇതിലേക്കും നിക്ഷേപം സ്വീകരിച്ചു. ഇതിന് വേണ്ടി രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചു. എന്നാല്‍ ഇത് പൂര്‍ണമായും വയനാട്ടിലെ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍മാണ നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള കെട്ടിടങ്ങളായിരുന്നു.
അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പോലും ലഭിച്ചില്ല. കെട്ടിടങ്ങളുടെ ഒക്ക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് റദ്ദു ചെയ്യുകയും ചെയ്തു. അങ്ങനെ ആ പദ്ധതിയും മുടങ്ങി.
ഈ രണ്ട് പദ്ധതികളിലായി പണം നിക്ഷേപിച്ച പ്രവാസികളെല്ലാം വഞ്ചിക്കപ്പെട്ടു. അവര്‍ നല്‍കിയ സിവില്‍ കേസുകള്‍ പലതും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ കോടതികളില്‍ നിലവിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.