ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: സുപ്രീം കോടതി മൂന്നംഗ സമിതി രൂപീകരിച്ചു

ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: സുപ്രീം കോടതി മൂന്നംഗ സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയാണ് സമിതി രൂപീകരിച്ചത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍. മലയാളിയായ ജസ്റ്റിസ് ശിവരാമന്‍ കേരള ഹൈകോടതിയില്‍ നിന്നാണ് കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറി പോയത്.

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.

ഒരാഴ്ച മുമ്പ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് തീ കെടുത്താന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. മാര്‍ച്ച് 14 ന് രാത്രി 11:35 നാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്ത ഉണ്ടായത്. അലഹാബാദുകാരനായ ജസ്റ്റിസ് വര്‍മ (56) അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

അഗ്നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പിന്നീട് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെടുത്തിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് ശനിയാഴ്ച അദേഹം രംഗത്തെത്തുകയുണ്ടായി.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകേ ാടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. 

ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. യശ്വന്ത് വര്‍മ കുറ്റക്കാരന്‍ ആണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.