ഇന്ത്യയെ വിമര്‍ശിച്ച് ചൈനയോട് അടുക്കാന്‍ ബംഗ്ലാദേശ്; കൗതുകം പ്രകടിപ്പിച്ച് ഇന്ത്യ

 ഇന്ത്യയെ വിമര്‍ശിച്ച് ചൈനയോട് അടുക്കാന്‍ ബംഗ്ലാദേശ്; കൗതുകം പ്രകടിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയെ വിമര്‍ശിച്ച് ചൈനയുമായി പുതിയ ബന്ധം സ്ഥാപിക്കാനൊരുങ്ങി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഉപദേഷ്ടാവ് മുഹമ്മദ് യുനുസ്. നാല് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് എത്തിയ യൂനുസ് ബീജിങില്‍ ചൈനീസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശം നടത്തിയത്.

ഇന്ത്യയുടെ ഏഴ് കിഴക്കന്‍ സംസ്ഥാനങ്ങളും കരയാല്‍ ചുറ്റപ്പെട്ട് കുടുങ്ങി കിടക്കുകയാണെന്നും അവയ്‌ക്കൊന്നും കടലിലേക്ക് പ്രവേശനത്തിന് വഴിയില്ലെന്നും സാമ്പത്തിക അടിത്തറ വ്യാപിപ്പിക്കാന്‍ ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിക്കുന്നു എന്നുമായിരുന്നു യൂനുസ് പറഞ്ഞത്.

'ഈ മുഴുവന്‍ മേഖലകളിലും സമുദ്രത്തിന്റെ ഏക കാവല്‍ക്കാര്‍ ഞങ്ങളാണ്. അതുകൊണ്ട് തന്നെ ചൈനയ്ക്ക് മുന്നില്‍ വലിയ സാധ്യതയാണ് ബെംഗ്ലാദേശ് തുറന്നിടുന്നത്. ചൈനീസ് മ്പദ്് വ്യവസ്ഥയുടെ വിപുലീകരണത്തിന് ബംഗ്ലാദേശിലേക്ക് ക്ഷണിക്കുകയാണ്. ബംഗ്ലാദേശില്‍ ഉല്‍പാദനം നടത്തി വിപണനം ചെയ്യുന്നതിനൊപ്പം ചൈനയ്ക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അത് എത്തിക്കാനും സാധിക്കും' - യൂനുസ് പറഞ്ഞു.

അതേസമയം, യുനുസിന്റെ പരാമര്‍ശത്തില്‍ കൗതുകം പ്രകടിപ്പിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായ സഞ്ജീവ് സന്യാല്‍ എക്‌സില്‍ വീഡിയോക്കൊപ്പം കുറിപ്പ് പങ്കുവച്ചു. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നത് ചൂണ്ടിക്കാട്ടി യൂനുസ് ചൈനക്കാരോട് ബംഗ്ലാദേശില്‍ നിക്ഷേപിക്കാന്‍ പരസ്യമായി അഭ്യര്‍ത്ഥന നടത്തുന്നത് രസകരമാണ്. എങ്കിലും ഏഴ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു സന്യാലിന്റെ കുറിപ്പ്.

സന്ദര്‍ശന വേളയില്‍ ഷി ജിന്‍ പിങിനെ കണ്ട യൂനുസ്, ചൈനയെ 'ജല മാനേജ്മെന്റിന്റെ മാസ്റ്റര്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ അപ്സ്ട്രീം മേഖലയുമായി സഹകരിച്ച് ടീസ്റ്റ നദി ഉള്‍പ്പെടെ ബീജിങിന്റെ നദീജല മാനേജ്മെന്റിനായി 50 വര്‍ഷത്തെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നും യൂനുസ് ആവശ്യപ്പെട്ടു.

അതേസമയം യൂനുസിന്റെ പ്രസ്താവനയെ പ്രതിരോധ വിദഗ്ധന്‍ ധ്രുവ് കടോച്ച് വിമര്‍ശിച്ചു. ഇന്ത്യയെ ചര്‍ച്ചയില്‍ പരാമര്‍ശിച്ചതിനെ അദേഹം ചോദ്യം ചെയ്തു. ഇതില്‍ ഇന്ത്യയെ കുറിച്ച് പരാമര്‍ശിക്കേണ്ട ഒരു കാര്യവുമില്ല. നമുക്ക് സമുദ്ര ബന്ധമില്ലെങ്കില്‍ പരിഹരിക്കേണ്ടത് സര്‍ക്കാറിന്റെ കാര്യമാണ്. അത് തങ്ങള്‍ തന്നെ കൈകാര്യം ചെയ്യും. അതിന് ബംഗ്ലാദേശ് സഹായം ആവശ്യമില്ലെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.