ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ് ഓഹരി വിപണികള്‍; ഇന്ത്യയില്‍ സെന്‍സെക്‌സ് മൂവായിരത്തോളം പോയന്റ് ഇടിഞ്ഞു

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ്  ഓഹരി വിപണികള്‍; ഇന്ത്യയില്‍ സെന്‍സെക്‌സ് മൂവായിരത്തോളം പോയന്റ് ഇടിഞ്ഞു

ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് നഷ്ടമായത് സഹസ്ര കോടികള്‍.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ് ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍. ഇന്ത്യയില്‍ തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സിന് മൂവായിരത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി 21,800 പോയിന്റ് ഇടിഞ്ഞു.

ലണ്ടണ്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഫ്രാങ്ക്ഫര്‍ട്ട് വിപണിയില്‍ 10 ശതമാനമാണ് ഇടിവ്. ഹോങ്കോങ് സ്റ്റോക്ക് എക്സേഞ്ച് 13.2 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നഷ്ടം രേഖപ്പെടുത്തുന്നത്. തായ്പെയ് ഓഹരി വിപണി 9.7 ശതമാനവും ടോക്കിയോ വിപണിയില്‍ എട്ട് ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്.

ലോകമെമ്പാടുമുള്ള ഓഹരി വിപണികളിലെ നിക്ഷേപകര്‍ക്ക് സഹസ്ര കോടികളാണ് നഷ്ടപ്പെട്ടത്. ചൈനയിലെ സിഎസ്‌ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴ്ന്നു. മലേഷ്യന്‍ സൂചികകള്‍ 16 മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തായ് വാന്‍ വിപണിയില്‍ 10 ശതമാനവും തകര്‍ച്ചയുണ്ടായി.

അമേരിക്കയിലെ മാന്ദ്യ ഭീതിയിലുണ്ടായ കനത്ത വില്‍പന സമ്മര്‍ദമാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. മിക്ക രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന ഇറക്കുമതിയാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ചിലരാജ്യങ്ങള്‍ക്ക് 20 മുതല്‍ 34 ശതമാനം വരെ നികുതി ചുമത്തി.

അമേരിക്കയ്ക്ക് വ്യാപാരക്കമ്മിയുണ്ടാക്കുന്ന വിഷയം പരിഹരിക്കപ്പെടാതെ തീരുവ ചുമത്തുന്ന നടപടിയില്‍ നിന്ന് പന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്. ചില സംഗതികള്‍ ശരിയാക്കാന്‍, ചില സമയത്ത് മരുന്ന് കഴിക്കേണ്ടി വരുമെന്ന് ട്രംപ് പ്രതികരിച്ചു.

അതിനിടെ ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ജനതയോട് ക്ഷമയോടെയും ധൈര്യത്തോടെയും ഇരിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ ആഹ്വാനം നിക്ഷേപകര്‍ തള്ളിയതായാണ് സാഹചര്യം വ്യക്തമാക്കുന്നത്. മറ്റ് വിപണികളിലെന്ന പോലെ യു.എസിലെ ഓഹരി വിപണിയും കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്.

വില്‍പ്പന ആരംഭിച്ച സമയത്ത് എസ് ആന്‍ഡ് പി, ഡൗ ജോണ്‍സ്, നാസ്ഡാക് എന്നിവയില്‍ അഞ്ച് ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. തീരുവ ചുമത്തുന്നതില്‍ 90 ദിവസത്തെ ഇടവേള ട്രംപ് ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള അഭ്യൂഹം വില്‍പ്പന തുടങ്ങുന്നതിന് മുമ്പ് പ്രചരിച്ചിരുന്നു.

എന്നാല്‍ മിനിറ്റുകള്‍ക്കകം അത്തരം വാര്‍ത്തകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചതിന് പിന്നാലെ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കുന്നത് തുടങ്ങി. നിക്ഷേപകര്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുള്‍പ്പെടെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലാണ് താല്‍പര്യം കാണിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.