സ്വയംഭരണാവകാശം: മാര്‍ഗനിര്‍ദേശത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച് തമിഴ്‌നാട്

സ്വയംഭരണാവകാശം: മാര്‍ഗനിര്‍ദേശത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച് തമിഴ്‌നാട്

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ: ഭാഷയും വിദ്യാഭ്യാസവുമുള്‍പ്പെടെ തമിഴ്നാടിന് കൂടുതല്‍ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളികളായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. ഗവര്‍ണര്‍ ആര്‍.എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളും കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലും തുടരുന്നതിനിടെയാണ് സ്റ്റാലിന്റെ നീക്കം.

സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പരിധിയിലുണ്ടായിരുന്നതും പിന്നീട് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയതുമായ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലേക്ക് തിരികെ കൊണ്ടുവരുന്നതുള്‍പ്പെടെ കമ്മിറ്റിയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തില്‍ സമിതി നിയമങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനു കീഴില്‍ നില്‍ക്കേണ്ടവയല്ല, പരസ്പര ബഹുമാനത്തോടെ, ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.

2026 ജനുവരിയോടെ ഇടക്കാല റിപ്പോര്‍ട്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമിതി സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശ നടപ്പാക്കും. 1974 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാനിധി സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.

ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥയും കമ്മിറ്റി പരിശോധിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷ ഫോര്‍മുലയുള്‍പ്പെടെ സ്വീകരിക്കാതിരിക്കാനുള്ള വ്യവസ്ഥകളാണ് സ്റ്റാലിന്‍ തേടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.