ഫ്രാന്‍സിസ് പാപ്പായുടെ കല്ലറ നിര്‍മ്മാണം: മാര്‍ബിള്‍ എത്തിച്ചത് മുതുമുത്തച്ഛന്റെ ജന്മസ്ഥലത്ത് നിന്ന്

ഫ്രാന്‍സിസ് പാപ്പായുടെ കല്ലറ നിര്‍മ്മാണം: മാര്‍ബിള്‍ എത്തിച്ചത് മുതുമുത്തച്ഛന്റെ ജന്മസ്ഥലത്ത് നിന്ന്

റോം: ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പായെ അടക്കം ചെയ്യുന്ന കല്ലറ നിര്‍മിച്ചിരിക്കുന്നത് മുതുമുത്തച്ഛന്റെ ജന്മസ്ഥലത്ത് നിന്ന് കൊണ്ടുവന്ന മാര്‍ബിള്‍കൊണ്ട്. ഇറ്റലിയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ലിഗൂറിയയില്‍ അദേഹത്തിന്റെ അമ്മ റെജീനാ മരിയയുടെ മുത്തച്ഛന്‍ വിന്‍ചെന്‍സോ സീവൊറിയുടെ നാട്ടില്‍ നിന്നുള്ള മാര്‍ബിളിലാണ് കല്ലറ നിര്‍മ്മിച്ചിരിക്കുന്നത്. റോമിലെ സാന്താ മരിയ മജോരെ പേപ്പല്‍ ബസിലിക്കയില്‍ നാളെയാണ് ഭൗതിക ശരീരം അടക്കം ചെയ്യുന്നത്.

ഫ്രഞ്ചുമായി അതിര്‍ത്തി പങ്കിടുന്ന പീമോന്തെയുടെ താഴ്‌വാരത്ത്, ജനോവ നഗരത്തിനടുത്തായുള്ള ലിഗൂറിയായില്‍ തന്റെ പ്രപിതാമഹന്റെ ജന്മസ്ഥലത്തെ മലയില്‍ നിന്നുള്ള കല്ലാണ് തന്റെ കല്ലറ പണിയാനായി ഉപയോഗിക്കേണ്ടതെന്ന് പാപ്പാ നിര്‍ദേശിച്ചിരുന്നതായി സെന്റ് മേരി മേജര്‍ ബസിലിക്കയിലെ കോ-ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ റൊളാന്‍ഡസ് മക്രിക്കാസ് ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

'ഫ്രാന്‍ചിസ്‌കുസ്' (ഫ്രാന്‍സിസിന്റെ ലത്തീന്‍ രൂപം, പാപ്പായുടെ കൈയൊപ്പും ഇതായിരുന്നു) എന്ന് എഴുതി, പാപ്പായുടെ കുരിശുമാലയിലെ കുരിശിന്റെ പ്രതിരൂപവും മാത്രമാണ് കബറിടത്തിലെ ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഫ്രാന്‍സിസ് പാപ്പായുടെ അമ്മയുടെ മുത്തച്ഛന്‍ വിന്‍ചെന്‍സോ സീവൊറി 1800 കളില്‍ ജനോവയില്‍ നിന്ന് അര്‍ജന്റീനയിലേക്ക് കുടിയേറിയതാണ്. ഫ്രാന്‍സിസ് പാപ്പായുടെ അമ്മ റെജീന മരിയ ജനിച്ചത് അര്‍ജന്റീനയിലാണ്. വിന്‍ചെന്‍സോ സീവൊറിയുടെ ഒരു സ്മാരക ശില ലിഗൂറിയായിലെ കൊഗോര്‍നോ പട്ടണത്തിലുണ്ട്. ചാരയും പച്ചയും നീലയും ഇടകലര്‍ന്ന പാറയുടെ ഒരു പാളിയാണത്. ഇതേ മാര്‍ബിളാണ് പാപ്പായുടെ കല്ലറയിലും ഉപയോഗിച്ചിരിക്കുന്നത്.

തന്റെ മുതുമുത്തച്ഛന്റെ ജന്മസ്ഥലത്ത് നിന്നുള്ള മാര്‍ബിള്‍ ശില ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടതറിഞ്ഞ് കൊഗോര്‍നോയിലെ വനിതാ മേയര്‍ എന്‍ റിക്ക സൊമറീവ അദ്ഭുതപ്പെട്ടു. പാപ്പായുടെ ബന്ധു 87 കാരിയായ ആഞ്ജല സീവൊറിയും അവരുടെ മകള്‍ ക്രിസ്റ്റീനയും കൊഗോര്‍നോയിലുണ്ട്. 2017 മെയില്‍ ജനോവയില്‍ വച്ച് പാപ്പാ സീവോറി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാപ്പായുടെ കല്ലറയ്ക്കായി ആവശ്യപ്പെട്ടത് സാധാരണക്കാരുടെ വെണ്ണക്കല്ലാണ്. അത് അത്രകണ്ട് കുലീനത്വമുള്ളതൊന്നുമല്ലെന്ന് പതിനെട്ട് മാര്‍ബിള്‍ ക്വാറികളുള്ള ലിഗൂറിയന്‍ മല ഉള്‍പ്പെടുന്ന സ്ലേറ്റ് ജില്ലയുടെ പ്രസിഡന്റ് ഫ്രാങ്കാ ഗര്‍ബൈനോ പറഞ്ഞു. സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കുള്ള മാര്‍ബിള്‍ പാളികള്‍ ഒരുക്കിയത് ലിഗൂറിയന്‍ മലയിലെ 12 കമ്പനികളില്‍ ഒന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.