മലപ്പുറം: മലപ്പുറത്ത് പേ വിഷബാധയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസിന്റെ സിയ ഫാരിസാണ് മരിച്ചത്. പ്രതിരോധ കുത്തിവയ്പെടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിലായിരുന്നു കൂട്ടി.
മാര്‍ച്ച് 29 നാണ് കസിയക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്‌സിന്‍ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിയ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് അന്ന് കടിയേറ്റിരുന്നു.
29ന് വൈകുന്നേരം 3:30 ന് വീടിനടുത്ത കടയില്‍ നിന്നും മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. തലയിലും ദേഹമാസകലവും കുഞ്ഞിനെ നായ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റിരുന്നു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പില്‍പ്പീടികയില്‍ രണ്ട് പേരെയും വട്ടപ്പറമ്പ്, വടക്കയില്‍മാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കല്‍ കോളജിലെത്തി രണ്ട് മണിക്കൂറിനകം കുത്തിവയ്പെടുത്തിരുന്നു. അന്ന് വൈകുന്നേരം ആറിന് പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.
ചികിത്സയ്ക്ക് ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. പിന്നീട് വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിയയെ രണ്ട് ദിവസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്ന് കരുതിയിരിക്കവേയാണ് ഒരാഴ്ച മുന്‍പ് പനി വന്നത്. തുടര്‍ന്ന് രണ്ട് ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും രക്ത സാംപിള്‍ തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. എന്നാല്‍ കടിയേറ്റ മറ്റ് അഞ്ച് പേര്‍ക്കും അസ്വസ്ഥതകളൊന്നുമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.