'ക്രിസ്തുവുമായുള്ള വ്യക്തിബന്ധം വളർത്തുക; വിശ്വാസമില്ലാത്ത ജീവിതത്തിന് അർത്ഥമില്ല: മാർപാപ്പയായ ശേഷമുള്ള ആദ്യ ദിവ്യബലിയിൽ ലിയോ മാർപാപ്പ

'ക്രിസ്തുവുമായുള്ള വ്യക്തിബന്ധം വളർത്തുക; വിശ്വാസമില്ലാത്ത ജീവിതത്തിന് അർത്ഥമില്ല: മാർപാപ്പയായ ശേഷമുള്ള ആദ്യ ദിവ്യബലിയിൽ ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: മാർപാപ്പയായ ശേഷമുള്ള ആദ്യ ദിവ്യബലി കർദിനാൾ‌മാർക്കൊപ്പം സിസ്റ്റൈൻ ചാപ്പലിൽ അർപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ കർദിനാൾമാരോട് പാപ്പ ആഹ്വാനം ചെയ്തു.

‘രക്ഷകനായ ക്രിസ്തുവിലുള്ള സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി.

ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ പാപ്പ കര്‍ദിനാള്‍ സംഘത്തെ ക്ഷണിച്ചു.

‘ആ കുരിശ് വഹിക്കാനുംദൗത്യം നിര്‍വഹിക്കാനും നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഒരു സഭ എന്ന നിലയില്‍ യേശുവിന്റെ സുഹൃത്തുക്കളുടെ ഒരു സമൂഹമായി വിശ്വാസികളായി സുവിശേഷം പ്രഘോഷിക്കാന്‍ എന്നോടൊപ്പം നടക്കാന്‍ നിങ്ങളില്‍ ഓരോരുത്തരെയും എനിക്ക് ആശ്രയിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം‘- പാപ്പ പറഞ്ഞു.

‘നമ്മുടെ എല്ലാ പരിധികളെയും കഴിവുകളെയും മറികടക്കുന്ന ഒരു നിത്യ വിധിയുടെ വാഗ്ദാനത്തോടൊപ്പം, നമുക്കെല്ലാവര്‍ക്കും അനുകരിക്കാന്‍ കഴിയുന്ന മനുഷ്യ വിശുദ്ധിയുടെ ഒരു മാതൃക യേശു നമുക്ക് കാണിച്ചുതന്നു. ക്രിസ്തീയ വിശ്വാസം അസംബന്ധമാണെന്നും ദുര്‍ബലരും ബുദ്ധിശൂന്യരുമായവര്‍ക്ക് വേണ്ടിയുള്ളതാണ് വിശ്വാസമെന്നും കരുതപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്. സാങ്കേതികവിദ്യ, പണം, വിജയം, അധികാരം, അല്ലെങ്കില്‍ ആനന്ദം തുടങ്ങിയവക്ക് മുന്‍ഗണന നല്‍കുന്ന സാഹചര്യങ്ങളുമുണ്ടാകാറുണ്ട്‘. പാപ്പ പറഞ്ഞു.

‘സുവിശേഷം പ്രസംഗിക്കുകയും സത്യത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് എളുപ്പമല്ല. ഇതിനാൽ വിശ്വാസികള്‍ പരിഹസിക്കപ്പെടുകയോ എതിര്‍ക്കപ്പെടുകയോ വെറുക്കപ്പെടുകയോ പരമാവധി സഹിക്കുകയോ ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളാണിത്. ഇതേ കാരണങ്ങള്‍ക്കൊണ്ട് തന്നെ നമ്മുടെ മിഷനറി പ്രവര്‍ത്തനം അത്യന്തം ആവശ്യമുള്ളകാര്യമാണ്‘- മാര്‍പാപ്പ പറഞ്ഞു.

‘ഇന്ന് യേശു മനുഷ്യനായി വിലമതിക്കപ്പെടുന്നുണ്ടെങ്കിലും ഒരുതരം കരിസ്മാറ്റിക് നേതാവോ സൂപ്പര്‍മാനോ ആയി ചുരുക്കപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്. വിശ്വാസികളല്ലാത്തവര്‍ക്കിടയില്‍ മാത്രമല്ല, മാമ്മോദീസാ സ്വീകരിച്ച നിരവധി ക്രിസ്ത്യാനികള്‍ക്കിടയിലും ഇത് സംഭവിക്കുന്നുണ്ട്. അവര്‍ ഈ തലത്തില്‍, പ്രായോഗിക നിരീശ്വരവാദികളായി ജീവിക്കുന്നവരാണ്‘- പാപ്പ മുന്നറിയിപ്പ് നല്‍കി.

‘നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ലോകം ഇതാണ്. ഫ്രാന്‍സിസ് പാപ്പ പലതവണ നമ്മെ പഠിപ്പിച്ചതുപോലെ രക്ഷകനായ ക്രിസ്തുവിലുള്ള നമ്മുടെ സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വി. പത്രോസിനോടൊപ്പം ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്’ എന്ന് നാമും ആവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്’ എന്ന് പാപ്പ കര്‍ദിനാള്‍മാരോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.