'പാകിസ്ഥാനെ പിന്തുണച്ചാല്‍ നോ കോംപ്രമൈസ്': തുര്‍ക്കിയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത നടപടി

'പാകിസ്ഥാനെ പിന്തുണച്ചാല്‍ നോ കോംപ്രമൈസ്': തുര്‍ക്കിയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത നടപടി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്ഥാനുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യയുടെ കടുത്ത നടപടി തുടരുന്നു. തുര്‍ക്കിയ്ക്ക് പിന്നാലെ ബംഗ്ലാദേശിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ബംഗ്ലാദേശില്‍ നിന്ന് റെഡിമെയ്ഡ് തുണിത്തരങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവ തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ ഇന്ത്യ വഴി നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശ് ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ ഈ നിയന്ത്രണം ബാധിക്കില്ല.

ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടു വരണം എന്നത് ഇന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ ദീര്‍ഘകാല ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടി ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍, ഭക്ഷ്യോല്‍പ്പന്ന മേഖലകള്‍ക്ക് വലിയ തിരിച്ചടിയാവും. ബംഗ്ലാദേശില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങളുടെ പ്രധാന വിപണിയാണ് നിലവില്‍ ഇന്ത്യ.

ആഭ്യന്തര കലാപത്തെ തുടര്‍ന്നുള്ള ഭരണ മാറ്റത്തിന് ശേഷം ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്. അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയത് ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.

പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിയ്‌ക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തുര്‍ക്കിയുടെ ഇന്ത്യയിലെ പുതിയ സ്ഥാനപതിക്ക് അംഗീകാരം നല്‍കുന്നത് മാറ്റി വച്ചതിന് പുറമേ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്തിരുന്ന തുര്‍ക്കി ബന്ധമുള്ള സെലെബി എന്ന കമ്പനിയെ കേന്ദ്രം വിലക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.