കോട്ടയം: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനവും അതിനെതിരെയുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് തരൂരിന്റെ നേതൃത്വത്തില്‍ കേന്ദ്രം പ്രതിനിധി സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണമെന്നും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുതെന്നും തിരുവഞ്ചൂര്‍ ഓര്‍മിപ്പിച്ചു. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചു കൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണം.
കോണ്‍ഗ്രസ് പാര്‍ട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളിലടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതു തലം വേണമെങ്കിലും തരൂരിന് പോകാം. പക്ഷേ കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുളള സന്ദര്‍ഭമായതിനാലും കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് അഞ്ചോ ആറോ അംഗങ്ങള്‍ വീതമുള്ള എട്ട് സംഘത്തെയാണ് കേന്ദ്രം അയയ്ക്കുന്നത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ പ്രതിനിധിയും ഒപ്പമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.