നാട്ടുകാര്‍ക്ക് നോട്ടീസ്; തൊമ്മന്‍കുത്തിലെ കുരിശ് ജനവാസ മേഖലയിലെന്ന് തെളിഞ്ഞതോടെ പ്രതികാര നടപടിയുമായി വനം വകുപ്പ്

നാട്ടുകാര്‍ക്ക് നോട്ടീസ്; തൊമ്മന്‍കുത്തിലെ കുരിശ് ജനവാസ മേഖലയിലെന്ന് തെളിഞ്ഞതോടെ  പ്രതികാര നടപടിയുമായി വനം വകുപ്പ്

തൊടുപുഴ: തൊമ്മന്‍കുത്ത് നാരങ്ങാനത്ത് കൈവശ ഭുമിയില്‍ കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ നോട്ടീസുമായി വനം വകുപ്പ്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനും രേഖകള്‍ ഹാജരാക്കുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസര്‍ ടി.കെ. മനോജിന്റെ മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 സെക്ഷന്‍ 179 (1) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. ഈ മാസം 16 നാണ് നോട്ടീസ് പുറപ്പെടുവിച്ചതെങ്കിലും ഇന്നലെയാണ് ഫോറസ്റ്റ് ഗാര്‍ഡുമാര്‍ വീടുകളിലെത്തി കൈമാറിയത്.

വനംവകുപ്പ് കുരിശ് നശിപ്പിച്ച ശേഷം കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ അന്ന് കേസെടുത്തിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും നോട്ടീസ് നല്‍കുകയോ കേസുമായി മുന്നോട്ടു പോകുകയോ ചെയ്തിരുന്നില്ല.

പൊതുജനങ്ങളുടെ പരാതി ലഭിച്ചതു പ്രകാരം മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് കളക്ടറുടെ നിര്‍ദേശാനുസരണം തൊടുപുഴ തഹസില്‍ദാര്‍ കുരിശ് സ്ഥാപിച്ച സ്ഥലത്തെത്തി പരിശോധന നടത്തുകയും ജനവാസ മേഖലയിലാണ് കുരിശ് നിന്നിരുന്നതെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇത് കനത്ത തിരിച്ചടിയായി മാറിയ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ പുതിയ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.