ഒഡീഷയില്‍ മലയാളി വൈദികര്‍ക്ക് ക്രൂര പീഡനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

ഒഡീഷയില്‍ മലയാളി വൈദികര്‍ക്ക്  ക്രൂര പീഡനം:   കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: തൊണ്ണൂറ് വയസുള്ള വൃദ്ധ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ട് മലയാളി വൈദികര്‍ ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയില്‍ ചര്‍വാട്ടിയിലുള്ള ബോയ്‌സ് ഹോസ്റ്റലില്‍ ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍   സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.

അന്തേവാസികളായ വിദ്യാര്‍ഥികള്‍ അവധിയിലായിരുന്ന ദിവസമാണ് കുറ്റവാളികള്‍ അക്രമത്തിനായി തിരഞ്ഞെടുത്തത്. വൈദികരെ പീഡിപ്പിച്ചും ഭയപ്പെടുത്തിയും നാടുകടത്താനുള്ള മതതീവ്രവാദ അജണ്ടയാണ് ഇതിന് പിന്നില്‍.

കഴിഞ്ഞ 23 ന് പുലര്‍ച്ചെ രണ്ടിന് വൈദിക ഭവനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ വൈദികരെ മണിക്കൂറുകളോളം കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയുമായിരുന്നു. അവിടെ നിന്ന് ഒഴിഞ്ഞു പോയില്ലെങ്കില്‍ വീണ്ടും വരും എന്ന ഭീഷണിയും അക്രമികള്‍ നടത്തി.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ കുറ്റപ്പെടുത്തി.

വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നിഷ്പക്ഷമായ നിയമ നടപടികള്‍ക്ക് മുതിരാതെ ക്രൈസ്തവ വിരുദ്ധ നീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനം സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്നത് ഭരണഘടന അവകാശങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും നഗ്‌നമായ ലംഘനമാണ്.

വിവിധ കത്തോലിക്കാ സന്യാസ സമൂഹങ്ങളും വൈദികരും സന്യസ്തരും മറ്റ് മിഷണറിമാരും ഒഡീഷയുടെ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ട ജനങ്ങള്‍ക്കായി പതിറ്റാണ്ടുകളായി ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ജാതിമത ഭേദമില്ലാതെ സേവനം കാഴ്ചവച്ചു വരുന്നു.

പാവപ്പെട്ടവരായ പന്ത്രണ്ട് ലക്ഷത്തില്‍പ്പരം ക്രൈസ്തവരും ഒഡീഷയിലുണ്ട്. സംസ്ഥാനത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവര്‍ക്കെതിരെ ശത്രുതാപരമായ ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമേറിയ വിഷയമാണ്.

വര്‍ഗീയമായ അതിക്രമങ്ങളും ക്രൈസ്തവ പീഡനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍ ഉടനടി ഉണ്ടാകണം. വൈദികരെ ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ അക്രമികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതോടൊപ്പം ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഒഡീഷ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.