മുംബൈ: വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. 2018 ല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. 700 കോടി രൂപയാണ് അന്ന് കേരളത്തിന് നിഷേധിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്‌സിആര്‍എ) പ്രകാരം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ അനുവദിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍, വലിയ അപകടങ്ങള്‍, കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കോ വൈദ്യ-വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവര്‍ക്കോ സാമ്പത്തിക സഹായം നല്‍കുന്നതിനായി വിദേശ ഫണ്ട് സ്വീകരിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ സ്ഥാപനത്തിന് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്.
സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ ഫണ്ടുകള്‍ സാധാരണയായി ആഭ്യന്തര സംഭാവനകളിലാണ് പ്രവര്‍ത്തിക്കുന്നത്. വിദേശത്ത് നിന്നും സംഭാവനകള്‍ സ്വീകരിക്കാന്‍ എഫ്‌സിആര്‍എ പ്രകാരം രജിസ്‌ട്രേഷന്‍ ആവശ്യമാണ്.
കോവിഡ് മഹാമാരിയില്‍ ദുരിത സാഹചര്യങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചില്‍ രൂപവത്കരിച്ച പ്രധാനമന്ത്രിയുടെ പൗരസഹായ, ദുരിതാശ്വാസ നിധി അല്ലെങ്കില്‍ പിഎം കെയേഴ്‌സ് ഫണ്ടിനെ എഫ്സിആര്‍എ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു.
വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം എഫ്സിആര്‍എ വഴിയാണ് വിദേശ സംഭാവനകളെ നിയന്ത്രിക്കുന്നത്. ഒരു അസോസിയേഷനോ എന്‍ജിഒകളോ വിദേശ സംഭാവന സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, 1976-ലെ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. 1976-ലെ നിയമം റദ്ദാക്കി 2010 ല്‍ പുതിയ നിയമം കൊണ്ടുവരുകയും ചെയ്തു. 2020 ല്‍ ഇത് ഭേദഗതി ചെയ്തു. രജിസ്റ്റര്‍ ചെയ്ത അസോസിയേഷനുകള്‍ക്ക് സാമൂഹിക, വിദ്യാഭ്യാസ, മത, സാമ്പത്തിക, സാംസ്‌കാരിക പരിപാടികള്‍ക്കായി വിദേശ സംഭാവനകള്‍ സ്വീകരിക്കാം.
കേരളത്തില്‍ പ്രളയത്തിന് ശേഷം പുനര്‍നിര്‍മാണ സഹായമായി യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 700 കോടി രൂപ, കേന്ദ്രം സമ്മതിക്കാത്തതിനാല്‍ കേരളത്തിന് സ്വീകരിക്കാനായിരുന്നില്ല. ഖത്തര്‍, മാലദ്വീപ്, തായ്‌ലാന്‍ഡ് സര്‍ക്കാരുകളും സഹായ വാഗ്ദാനം നല്‍കിയെങ്കിലും വിദേശ സംഭാവന സ്വീകരിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. പ്രളയത്തില്‍ ഇരുന്നൂറിലേറെപ്പേര്‍ മരിക്കുകയും 20,000 കോടിയിലേറെ രൂപയുടെ പ്രാഥമികനഷ്ടം കണക്കാക്കുകയും ചെയ്തിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.