ന്യൂഡല്‍ഹി: കാനഡയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അവിടെ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മോഡി ജി 7 ഉച്ചകോടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
ലാകത്തിലെ ഏറ്റവും വലിയ വ്യാവസായിക സമ്പദ് വ്യവസ്ഥകളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, കാനഡ എന്നിവയുടെ അനൗപചാരിക ഗ്രൂപ്പാണ് ജി 7 എന്ന പേരില്‍ അറിയപ്പെടുന്നത്. സാധാരണയായി യൂറോപ്യന്‍ യൂണിയന്‍, ഐഎംഎഫ്, ലോക ബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവയും ഇതില്‍ പങ്കെടുക്കാറുണ്ട്.
ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് കാനഡയില്‍ നിന്നുള്ള ക്ഷണം ഇന്ത്യ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാലിസ്ഥാന്‍ വിഘടന വാദികളുടെ കേന്ദ്രമായി കാനഡ ഉയര്‍ന്നു വന്നിരിക്കുന്നതിനാല്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെയാണ് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണത്. ട്രൂഡോയുടെ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചിട്ടും യാതൊരുവിധ തെളിവുകള്‍ നല്‍കാനും ട്രൂഡോയ്ക്ക് കഴിഞ്ഞില്ല.
നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തില്‍ ഇന്ത്യ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ സ്ഥാനമൊഴിയുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നും മാര്‍ക്ക് കാര്‍ണി രാജ്യത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
പിന്നീട് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി ജയിക്കുകയും കാര്‍ണി പ്രധാനമന്ത്രിയായി തുടരുകയും ചെയ്തു. അടുത്തിടെ കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനര്‍നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആ ദിശയിലേക്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നും അവര്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.