18 സൈനിക താവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാകിസ്ഥാന്‍; വിദേശ പര്യടന സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി

18 സൈനിക താവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാകിസ്ഥാന്‍; വിദേശ പര്യടന സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി

ന്യൂഡല്‍ഹി: തങ്ങളുടെ 18 സൈനിക താവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. ഇന്ത്യ വെളിപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ പാക് സൈനിക താവളങ്ങള്‍ തകര്‍ന്നു.

അറ്റകുറ്റ പണിക്കായി പാകിസ്ഥാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. പെഷാവര്‍, സിന്ധിലെ ഹൈദരാബാദ്, അറ്റോക് എന്നീ താവളങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ 11 സേനാ കേന്ദ്രങ്ങളും രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തുവെന്നാണ് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നത്.

അതേ സമയം, ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സേനയ്ക്കും നഷ്ടങ്ങളുണ്ടായെന്ന് സംയുക്ത സൈനിക മേധാവി ആവര്‍ത്തിച്ചു. ഇന്ത്യയുടെ വിമാനങ്ങള്‍ വീണോ എന്നതിലടക്കം രാഷ്ട്രീയ വിവാദം ശക്തമാകുമ്പോഴാണ്, പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സേനകള്‍ക്കും തിരിച്ചടിയുണ്ടായെന്ന് ജനറല്‍ അനില്‍ ചൗഹാന്‍ തുറന്നു പറയുന്നത്.

ചെറിയ തിരിച്ചടികളുണ്ടായെങ്കിലും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ ഇന്ത്യ നടത്തിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നു. 33 രാജ്യങ്ങളിലേക്കയച്ച 59 അംഗങ്ങളടങ്ങുന്ന ഏഴ് സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി. ബൈജയന്ത് പാണ്ഡെ, കനിമൊഴി, ശ്രീകാന്ത് ഏക് നാഥ് ഷിന്‍ഡെ എന്നിവര്‍ നേതൃത്വം നല്‍കിയ സംഘങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ദൗത്യത്തെ കുറിച്ച് ബൈജയന്ത് പാണ്ഡെ നേതൃത്വം നല്‍കിയ സംഘം വിശദീകരിച്ചു. മറ്റ് സംഘാംഗങ്ങളും വിശദമായ റിപ്പോര്‍ട്ട് നല്‍കി കാര്യങ്ങള്‍ വിശദീകരിക്കും. ഞായറാഴ്ചയോടെ മുഴുവന്‍ സംഘങ്ങളും തിരിച്ചെത്തും.

ഭീകരവാദത്തിനെതിരെ ഒന്നിച്ചു നില്‍ക്കുക എന്ന സന്ദേശമാണ് എല്ലാ രാജ്യങ്ങളിലും സംഘങ്ങള്‍ നല്‍കിയത്. ഇന്ത്യയുടെ നീക്കം ഭീകരവാദത്തിന് എതിരെ മാത്രമായിരുന്നു എന്നതും സംഘം വിശദീകരിച്ചു. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ പ്രധാനമന്ത്രി സംഘാംഗങ്ങളെ കാണും.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 16 ന് ചേരുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം നീളുകയാണ്. ദീപേന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ഇതിനായുളള ഒപ്പു ശേഖരണം തുടങ്ങി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.