പ്രതിവര്‍ഷം 575 കോടി ഡോളര്‍; പുതിയ വ്യാപാര നയത്തിന് അനുസരിച്ച് ഇന്ത്യ-യു.എസ് കാര്‍ഷിക വ്യാപാരം പ്രോത്സാഹിപ്പിക്കും

പ്രതിവര്‍ഷം 575 കോടി ഡോളര്‍; പുതിയ വ്യാപാര നയത്തിന് അനുസരിച്ച് ഇന്ത്യ-യു.എസ് കാര്‍ഷിക വ്യാപാരം പ്രോത്സാഹിപ്പിക്കും

ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയ പരസ്പര തീരുവയുടെ അടിസ്ഥാനത്തില്‍ രാജ്യം പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സ്വീകരിക്കണമെന്ന് നീതി ആയോഗ്. ഇന്ത്യ-യുഎസ് കാര്‍ഷിക വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്ര പ്രധാനമല്ലാത്ത കാര്‍ഷിക ഉല്‍പന്നങ്ങളുടെ മേലുള്ള ഉയര്‍ന്ന തീരുവ കുറയ്ക്കണമെന്നും ആഭ്യന്തര വിതരണത്തില്‍ കുറവുകള്‍ ഉള്ളയ്ക്ക് ഇളവുകള്‍ നല്‍കണമെന്നും നീതി ആയോഗ് ആവശ്യപ്പെട്ടു.

യു.എസിന്റെ പുതിയ വ്യാപാര നയത്തിന് അനുസരിച്ച് ഇന്ത്യ-യുഎസ് കാര്‍ഷിക വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്ന നീതി ആയോഗിന്റെ പ്രവര്‍ത്തന രേഖയിലാണ് നിര്‍ദേശം. ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ വിലസ്ഥിരത ഉറപ്പാക്കാന്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ നടപടികള്‍ ആവശ്യമാണ്. ഹ്രസ്വകാലത്തേക്ക് അത്ര പ്രധാനമല്ലാത്ത ഇറക്കുമതികള്‍ക്ക് മേലുള്ള ഉയര്‍ന്ന തീരുവ തിരഞ്ഞെടുത്ത് കുറയ്ക്കുന്നത് ഇന്ത്യ പരിഗണിക്കണം. ഭക്ഷ്യ എണ്ണകള്‍ പോലുള്ള ആഭ്യന്തര വിതരണത്തില്‍ കുറവുകളുള്ളവയുടെ കാര്യത്തില്‍ ഇന്ത്യക്ക് തന്ത്രപരമായി ഇളവുകള്‍ നല്‍കാനും കഴിയും. രേഖയില്‍ നിര്‍ദേശിക്കുന്നു.

ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യയെന്നും ഈ സാഹചര്യത്തില്‍ സോയാബീന്‍ ഓയില്‍ ഇറക്കുമതിയില്‍ യുഎസിന് ചില ഇളവുകള്‍ നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും രേഖയില്‍ പറയുന്നു. ഇത്തരത്തില്‍ രാജ്യത്തെ ആവശ്യങ്ങള്‍ നിറവേറ്റാനും ആഭ്യന്തര ഉല്‍പാദനത്തിന് ദോഷം വരുത്താതെ വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും സാധിക്കും. യുഎസിലേക്കുള്ള കാര്‍ഷിക കയറ്റുമതിയില്‍ നിന്ന് ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 575 കോടി ഡോളര്‍ സമ്പാദിക്കുന്നുണ്ട്.

അതേസമയം ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഉണ്ടായ പരസ്പര തീരുവ സംബന്ധിച്ച അപ്രതീക്ഷിത പ്രഖ്യാപനം യു.എസിന്റെ വ്യാപാര പങ്കാളികള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയതായും രേഖ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.