മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികളുമായി പി.വി അന്‍വര്‍. 2026 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പും വനം വകുപ്പും വേണം.
ഇക്കാര്യം എഗ്രിമെന്റാക്കി പൊതുമധ്യത്തില്‍ പറയണം. മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് മറ്റൊരാവശ്യം. തിരുവമ്പാടിയടക്കം മലയോര മേഖലകള്‍ ഉള്‍പ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്തുന്നില്ല. ഇക്കാര്യം ഉന്നയിച്ച് തിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി.
ഇന്നാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി. പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില യുഡിഎഫ് നേതാക്കള്‍ ഇന്ന് രാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.
യുഡിഎഫുമായി യോജിച്ച് പോകാന്‍ താല്‍പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വി.ഡി സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി.ഡി സതീശനെ മാറ്റണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
വി.ഡി സതീശനാണ് തന്നെ മത്സര രംഗത്തേക്ക് തള്ളിവിട്ടത്. ഒരു പിണറായിയെ ഉള്‍ക്കൊളളാനാവാഞ്ഞിട്ടാണ് എല്‍ഡിഎഫ് വിട്ടത്. പിന്നെയാണോ മുക്കാല്‍ പിണറായിയായ വി.ഡി സതിശനെന്നും അന്‍വര്‍ ചോദിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ പി.വി അന്‍വര്‍, എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സര രംഗത്തുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.