തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തെന്നലയുടെ ആരോഗ്യനില രാവിലെ വഷളായി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ സൗമ്യ മുഖവും സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകവുമായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള.
1998 ലും 2004 ലും തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായി. 1977 ലും, 1982 ലും അടൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1981 മുതല്‍ 1992 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. 1991-1992, 1992-1998, 2003-2009 എന്നിങ്ങനെ മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. കെ കരുണാകരന്‍-എ.കെ ആന്റണി പോര് മൂര്‍ച്ഛിച്ചു നിന്നപ്പോള്‍ ഹൈക്കമാന്‍ഡ് ഏറെ ആശ്രയിച്ചിരുന്നത് തെന്നലയെയായിരുന്നു.
1998ല്‍ വയലാര്‍ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡന്റാകുന്നത്. 2001 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തെന്നലയുടെ നേതൃത്വത്തില്‍ യുഡിഎഫ് വന്‍ വിജയം നേടി. പിന്നീട് 2001 ല്‍ കെ. മുരളീധരന് വേണ്ടി കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞു.
2004 ല്‍ പി.പി തങ്കച്ചന്‍ ഒഴിഞ്ഞപ്പോള്‍ വീണ്ടും തെന്നല ബാലകൃഷ്ണ പിള്ള കെപിസിസി അധ്യക്ഷനായി. കൊല്ലം കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് ഗ്രാമത്തിലാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ ജനനം. 1931 മാര്‍ച്ച് 11 ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായാണ് ജനനം.
1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി ജനിച്ചു. തിരുവനന്തപുരം എം.ജി കോളജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി.
ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. ബ്ലോക്ക് കമ്മറ്റി അദ്ധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന അദ്ദേഹം 1972 മുതല്‍ അഞ്ച് വര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.