കാലാവസ്ഥാ മുന്നറിയിപ്പില്‍ കൂടുതല്‍ കൃത്യത: വയനാട്ടില്‍ 'എക്സ് ബാന്‍ഡ് റഡാര്‍'സ്ഥാപിക്കുന്നു

 കാലാവസ്ഥാ മുന്നറിയിപ്പില്‍ കൂടുതല്‍ കൃത്യത: വയനാട്ടില്‍ 'എക്സ് ബാന്‍ഡ് റഡാര്‍'സ്ഥാപിക്കുന്നു

കല്‍പ്പറ്റ: കാലാവസ്ഥാ നിരീക്ഷണത്തിനും മഴ മുന്നറിയിപ്പ് നല്‍കുന്നതിനും സംസ്ഥാനത്തിനാകെ പ്രയോജനപ്പെടും വിധം വയനാട് പുല്‍പ്പള്ളിയില്‍ 'എക്സ് ബാന്‍ഡ് റഡാര്‍'സ്ഥാപിക്കുന്നു.

ഇതിനുള്ള ധാരണപത്രം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പിടും. പഴശിരാജാ കോളജിന്റെ ഭൂമിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് വിപുലമായ കാലാവസ്ഥാ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.

ബംഗളൂരുവിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ് (ബിഎച്ച്ഇഎല്‍) റഡാര്‍ നിര്‍മിച്ചിട്ടുള്ളത്. പുല്‍പ്പള്ളി പഴശിരാജാ കോളജ് പദ്ധതിക്ക് ആവശ്യമായ 9687.52 ചതുരശ്രയടി ഭൂമി 30 വര്‍ഷത്തേക്ക് സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും റഡാറിന്റെ സഹായം ലഭിക്കും. കാര്‍മേഘങ്ങള്‍ എത്ര ദൂരത്തിലാണെന്നും ജലബാഷ്പത്തിന്റെ അളവ് എത്രയെന്നുമെല്ലാം കണ്ടെത്തും.

ഏതെല്ലാം പ്രദേശങ്ങളില്‍ എത്ര മണിക്കൂര്‍ മഴയുണ്ടാകുമെന്നും തീവ്രത എത്രത്തോളമെന്നുമെല്ലാം മുന്‍കൂട്ടി മനസിലാക്കാം. തിരുവനന്തപുരത്തെയും കൊച്ചിയിലെയും റഡാര്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രധാനമായും മഴ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കുന്നത്.

ബുധന്‍ രാവിലെ 10.30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ് എന്നിവരും പങ്കെടുക്കും. പഴശിരാജ കോളജിന് വേണ്ടി ബത്തേരി രൂപതയുടെ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ കീപ്പള്ളി, കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വേണ്ടി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി നീതാ ഗോപാല്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് വേണ്ടി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ ധാരണ പത്രത്തില്‍ ഒപ്പു വയ്ക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.