അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്ന് ഒരാള്‍ മാത്രം രക്ഷപെട്ടു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ മറ്റുള്ളവരെല്ലാം മരിച്ചതായി ഗുജറാത്ത് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
രമേഷ് വിശ്വാസ് കുമാര്‍ എന്ന യുവാവാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. 11A നമ്പര്‍ സീറ്റിലാണ് ഇദേഹം യാത്ര ചെയ്തിരുന്നതെന്നും ഇപ്പോള്‍ ചികിത്‌ലയിലാണെന്നും അഹമ്മദാബാദ് പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട സ്വദേശിയും നഴ്‌സുമായ രഞ്ജിത ജി. നായര്‍ക്കും ജീവന്‍ നഷ്ടമായി. ഒരു മലയാളി കൂടി മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
രണ്ട് പൈലറ്റുമാര്‍, 10 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു.
അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ദുരന്തത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീണ് അഗ്‌നിഗോളമായി മാറി.
അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോയിങിന്റെ 787ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസ് നടത്തുന്നവയില്‍ ഏറ്റവും അത്യാധുനിക യാത്രാ വിമാനമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ലണ്ടനില്‍ നഴ്‌സായിരുന്നു. നാട്ടില്‍വന്ന് ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് രഞ്ജിത അഹമ്മദാബാദിലേക്ക് പോയത്. മക്കള്‍: ഇന്ദുചൂഡന്‍ (പത്താം ക്ലാസ് വിദ്യാര്‍ഥി, എസ്‌വി എച്ച്എസ്എസ് പുല്ലാട്), ഇതിഗ ( ഇരവിപേരൂര്‍ ഒഇഎം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.